Tuesday, February 25, 2020

#FakeNews - മോദിവേട്ടയിലെ പ്രധാന ആയുധം. രാജ്ദീപ് സർദേശായിയും മാപ്പ് പറയുമ്പോൾ.

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ ജേർണലിസ്റ്റ്കളിൽ ഒരാളാണ്, ഇപ്പോൾ ഇന്ത്യ ടുഡേയിൽ പ്രവർത്തിക്കുന്ന ശ്രീമാൻ രാജ്ദീപ് സർദേസായി. അദ്ദേഹം പ്രമാദമായ ഒരു കേസിൽ വ്യാജ റിപ്പോർട്ടിങ് നടത്തി അഥവാ ‘fake news’ പരത്തി എന്ന കേസിൽ കോടതിയിൽ മാപ്പ് പറഞ്ഞ്, തുടർനടപടികളിൽ നിന്ന് ഒഴിവായി എന്ന ഒരു വാർത്ത ഈ ജനുവരി മാസത്തിൽ പുറത്ത് വന്നിരുന്നു. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളൊന്നും അങ്ങനെയൊരു വാർത്ത കണ്ടതായി പോലും നടിച്ചില്ല.

'സൊറാബുദ്ധിൻ വ്യാജ ഏറ്റുമുട്ടൽ കേസ്' എന്ന കേസിൽ ആയിരുന്നു രാജ്ദീപിന്റെ ‘ഫേക് റിപ്പോർട്ടിങ്’. രാജ്യത്തിൻറെ വിവിധ കോണുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏതെങ്കിലും ഒരു കേസല്ലായിരുന്നു ഇത്, ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യമുള്ള കേസുകളിലൊന്നായിരുന്നു 'സൊറാഹ്ബുദ്ധിൻ ഫെക് എൻകൗണ്ടർ' എന്ന ഈ കേസ്.



ഗുജറാത്ത്‌ കലാപത്തിന്റെ പേരിലായിരുന്നു മോദിയെ പൂട്ടാൻ സോണിയ ഗാന്ധിയും അവരുടെ ഭൂതഗണങ്ങളും പഠിച്ച പണി പതിനെട്ടും നോക്കിയതെങ്കിൽ, അന്നും ഇന്നും എന്നും മോദിയുടെ വലംകൈ ആയ അമിത് ഷായെ അവർ കുരുക്കാൻ നോക്കിയത് 'സൊറാഹ്ബുദ്ധിൻ കേസ്' എന്ന ഈ കള്ളക്കേസിൽ ആയിരുന്നു.

കോൺഗ്രെസ് കേന്ദ്രം ഭരിക്കുന്ന അന്ന്, ഈ കേസിൽ അമിത് ഷായെ അറസ്റ്റ് ചെയ്യാനും പിന്നീട് രണ്ട് വാർഷത്തോളം ഗുജറാത്തിൽ നിന്ന് നിഷ്ക്കാസിതനാക്കാനും സോണിയക്കും കൂട്ടർക്കും കഴിഞ്ഞിരുന്നു.

ദാവൂദ് ഇബ്രാഹിം ആയിപ്പോലും ബന്ധമുണ്ടായിരുന്ന ഗുജറാത്തിലെ സൊറാഹ്ബുദ്ദിൻ ഷെയ്ക് എന്ന ഒരു കൊടുംക്രിമിനൽ 2005 ൽ ഒരു പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടിരുന്നു. അന്ന് അമിത് ഷാ ആയിരുന്നു ആഭ്യന്തര മന്ത്രി എന്ന ഒറ്റ കാരണത്തിന്റെ പിൻബലത്തിൽ അതിനെ ഒരു വ്യാജ ഏറ്റുമുട്ടലും, അമിത് ഷായെ അതിലെ പ്രധാന പ്രതിയുമാക്കി കോൺഗ്രെസ് വേട്ടയാടി.

കേരളത്തിലെ ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിൽ അദ്ദേഹത്തിന്റെ ഭരണത്തിന് കീഴിൽ നടന്ന നിരവധി മാവോയിസ്റ്റ് ഏറ്റുമുട്ടൽ കൊലകളിൽ ഏതെങ്കിലും ഒന്നിൽ പ്രതിയാക്കി അറസ്റ്റ് ചെയ്താൽ എങ്ങിനെയിരിക്കും. അതായിരുന്നു അന്ന് ഗുജറാത്തിൽ സംഭവിച്ചത്.



2007ൽ CNN-IBNൽ എഡിറ്റർ-ഇൻ-ചീഫ്ആയിരിക്കുമ്പോൾ സൊറാബുദ്ദിൻ കേസിനെ ആസ്പദമാക്കി രാജ്ദീപ് സർദേശായി ചെയ്ത ’30 Minutes - Sohrabuddin, The Inside Story’ എന്ന പ്രോഗ്രാമിലാണ് ഇപ്പോൾ മാപ്പ് പറയാൻ ഇടയായ കാര്യങ്ങൾ സംപ്രേക്ഷണം ചെയ്തത്. സൊറാബുദ്ദിൻ കേസ് അന്വേഷിക്കുകയായിരുന്ന ഹൈദരാബാദ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം വ്യാജ നമ്പർ പ്ളേറ്റുകൾ ഉള്ള കാറുകൾ സംഘടിപ്പിച്ച് സൊറാബുദിനെ ഗുജറാത്ത് പൊലീസിന് കൈമാറി അവിടെ വച്ച് വ്യാജ ഏറ്റുമുട്ടലിലൂടെ കൊന്നു എന്ന പച്ചക്കള്ളമായിരുന്നു ചാനലിലൂടെ രാജ്ദീപ് സർദേശായി പ്രചരിപ്പിച്ചത്. അതിനെതിരെ ഹൈദരാബാദ് SIT കൊടുത്ത കേസിലാണ് ഇപ്പോൾ അദ്ദേഹത്തിന് നാണം കേട്ട് മാപ്പ് പറയേണ്ടി വന്നത്.

കോൺഗ്രെസ് വളർത്തി വലുതാക്കിയ ‘ഏകോസിസ്റ്റ’ത്തിലെ പ്രമുഖ ഇത്തിൾക്കണ്ണികളായിരുന്ന ഇവിടുത്തെ ഭൂരിഭാഗം വരുന്ന ലിബറൽ മാധ്യങ്ങളും മോദിക്കെതിരെയുള്ള കോൺഗ്രെസിന്റെ യുദ്ധത്തിലെ മുന്നണിപ്പോരാളികളായിയിരുന്നു. ‘നീര റാഡിയ ടേപ്പ് വിവാദം’ പോലുള്ള പ്രമാദമായ കേസുകളിൽ കയ്യോടെ പിടികൂടപ്പെട്ടിട്ടും ബർക്ക ദത്തിനെ പോലുള്ള വമ്പൻ ജേർണലിസ്റ്റുകൾ ഒരു പോറലുപോലുമേൽക്കാതെ ഇന്നും വിരാജിക്കുന്നതിന്റെ കാരണവും അവർ ആ വ്യവസ്ഥിതിയുടെ ഭാഗമായിരുന്നു എന്നതുകൊണ്ടാണ്. ഇന്ത്യയിലെ പ്രാദേശിക കക്ഷികളേക്കാൾ ശുഷ്കിച്ച അവസ്ഥയിലായിട്ടും അവാർഡ് വാപസിയും അസഹിഷ്ണുത കാമ്പെയിനും പോലുള്ള മോദിവിരുദ്ധ നാടകങ്ങൾ വലിയ വിഷയമാക്കി മാറ്റാൻ കൊണ്ഗ്രെസ്സിനു കഴിഞ്ഞതിന്റെ കാരണവും ഈ മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണയാണ്.


രാജ്ദീപ് സർദേശായിയുടെ സേവനം, മോദി-അമിത് ഷാ വേട്ടയിൽ കോൺഗ്രെസിന് ലഭിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.

ഇത്തരം മോദിക്കും ബിജെപിക്കുമെതിരെ മാധ്യമങ്ങളെ ഉപയോഗിച്ച് കോൺഗ്രെസ് നടത്തിയ ആദ്യത്തെയോ അവസാനത്തെയോ വ്യാജ വാർത്ത ആയിരുന്നില്ല ഇത്.

ഗുജറാത്ത് കലാപത്തെ മുൻനിർത്തി ഒന്നര പതിറ്റാണ്ടോളം നീണ്ടു നിന്ന കോൺഗ്രസിന്റെ മോദി വേട്ടയിലെ ‘കോൺഗ്രസ് ഏകോസിസ്റ്റ’ത്തിന്റെ പ്രധാന ആയുധങ്ങളിലൊന്ന് വ്യാജ വാർത്തകൾ തന്നെയായിരുന്നു.

അക്കാലത്ത് വളരെയധികം പ്രചുരപ്രചാരം ലഭിച്ചിരുന്ന, ഗുജറാത്ത് കലാപത്തിന്റെ ഭീകരത മുഴുവൻ ആവാഹിച്ച ‘ഗർഭിണി-ശൂലം’ കഥ ആ ഗണത്തിലെ പ്രധാനപ്പെട്ട ഒരു വ്യാജ വാർത്തയായിരുന്നു.

ഒരു ഗർഭിണിയായ മുസ്ലിം സ്ത്രീയുടെ വയർ പിളർന്ന് ഗർഭസ്ഥ ശിശുവിനെ ശൂലത്തിൽ കുത്തി പുറത്തെടുത്തു എന്ന അതിഭീകരമായ കഥ ആദ്യമായി അച്ചടിക്കപ്പെടുന്നത് 2002 മാർച്ച് ആറാം തിയതി പുറത്ത് വന്ന ഒരു ബിബിസി റിപ്പോർട്ടിലാണ്. തെളിവില്ലാത്തതും ഉറപ്പില്ലാത്തതുമാണെന്ന് പറഞ്ഞ്‌ കൊണ്ടാണ് ബിബിസി ആ വാർത്ത കൊടുത്തത്, 'uncorroborated' എന്ന വാക്കാണ് അതിനുപയോഗിച്ചത്. അടുത്തതായി ഈ കഥ പരാമര്ശിക്കപ്പെടുന്നത് മാർച്ച് 20ന് ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ഹർഷ മന്ദാറിന്റെ ലേഖനത്തിലാണ്. തെളിവില്ലാത്തതും ഉറപ്പില്ലാത്തതുമാണെന്ന് പറഞ്ഞ്‌ ബിബിസി കൊടുത്ത ആ റിപ്പോർട്ടിനെ ഉദ്ധരിച്ചായിരിക്കുന്നു അത്. പിന്നീട് ഇന്ത്യൻ 'സെക്കുലർ മാധ്യമങ്ങൾ' ഒന്ന് മറ്റൊന്നിനെ ഉദ്ധരിച്ച് എന്ന രീതിയിൽ അതിനെ കാട്ട് തീ പോലെ പടർത്തി.

പിന്നീട് ഏപ്രിൽ 19ന് തെഹൽക വെബ്‌സൈറ്റിൽ വരുന്ന വർത്തയിലാണ് വ്യക്തികളുടെ പേരുകൾ വരുന്നത്. ഒരു സൈറ ഭാനു എന്ന സ്ത്രീ ആണ് സാക്ഷി എന്നും അവരുടെ ഭർതൃ സഹോദരി കൗസർ ബാനു ആണ് ഇതിലെ ഇര എന്നും തെഹൽക എഴുതി. അരുന്ധതി റോയിയെ പോലുള്ള കപട സെക്കുലറിസ്റ്റുകൾ ലേഖനങ്ങൾ എഴുതി അതിന് ആധികാരികതയുടെയും വാസ്തവത്തിന്റെയും ലാഞ്ചന നൽകി. ഇതിലെ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് വേണ്ടി തെളിവ് നൽകാനായി പോലീസ് അരുന്ധതിയോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ തന്റെ അഭിഭാഷകൻ മുഖേന അവർ മറുപടി കൊടുത്തത് തന്നെ വിളിച്ച് വരുത്തി തെളിവ് ചോദിക്കാൻ പോലീസിനാധികാരമില്ല എന്നായിരുന്നു. തെളിവുണ്ടായാലല്ലേ അത് നൽകാൻ പറ്റൂ.

സുപ്രീം കോടതി നിയമിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT) 2009ൽ സമർപ്പിച്ച റിപ്പോർട്ടിൽ ഈ കഥ കള്ളമാണെന്ന് തെളിയിച്ചു. പിന്നീട് ഒരു വർഷം കഴിഞ്ഞ് കൗസർ ഭാനുവിനെ പോസ്റ്റ് മോർട്ടം ചെയ്ത ഡോ.ജെ എസ് കനോരിയ എന്ന സർക്കാർ ഡോക്ടറും കോടതിയിൽ കൊടുത്ത മൊഴിയിൽ അത് ശരിവച്ചു. തീപൊള്ളലേറ്റ് മരിച്ച കൗസർ ബാനുവിന്റെ വയറ്റിൽ ഗർഭസ്ഥ ശിശു അതെ പോലെ തന്നെയുണ്ടായിരുന്നു എന്ന്.

നരോദ പാട്ടിയ എന്ന സ്ഥലപ്പേരിൽ കുപ്രസിദ്ധിയാർജ്ജിച്ച, പിന്നീട് കള്ളം വെളിച്ചത്തായപ്പോൾ പരിഹാസ്യമായിപ്പോയ ‘ഗർഭിണി-ശൂലം കഥ’യുടെ കഥയിതാണ്.



ഇതായിരുന്നു മോദിക്കെതിരെ നടന്ന മാധ്യമ-സെകുലർ-എൻജിഒ വേട്ടയുടെ രീതി. തെളിവ് നൽകി കുറ്റവാളികളെ ശിക്ഷിക്കുക എന്നതായിരുന്നില്ല പലരുടെയും ഉദ്ദേശം. തെളിവില്ലെങ്കിലും ആരോപണങ്ങൾ ഉന്നയിച്ച് പുകമറ സൃഷ്ടിക്കുക അതിലൂടെ മോദിയെ തകർക്കാൻ നോക്കുക. ഇതായിരുന്നു രീതി.

അരുന്ധതി റോയ് പ്രചരിപ്പിച്ച മറ്റൊരു കള്ളമായിരുന്നു ഗുൽബർഗ സൊസൈറ്റി കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട മുൻ എംപിയായിരുന്ന ഇഷാൻ ജാഫ്രിയുടെ കൂടെ അവരുടെ മകളെയും അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി എന്നത്. അവർ ഔട്ട്ലുക്ക് മാഗസിനിൽ എഴുതിയ ഒരു ലേഖനത്തിൽ ആയിരുന്നു ഇത് പറഞ്ഞത്. പക്ഷെ അമേരിക്കയിൽ താമസിക്കുകയായിരുന്ന ജാഫ്രിയുടെ മകൻ തന്നെയാണ് ആ കള്ളം പൊളിച്ചത്. ജാഫ്രിക്ക് ഒരു മകളേയുള്ളൂവെന്നും തന്റെ ആ പെങ്ങൾ സംഭവം നടക്കുമ്പോൾ തന്റെ കൂടെ അമേരിക്കയിൽ ആയിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഗുജറാത്ത് കലാപത്തിന്റെ കാര്യത്തിൽ അമ്പേ പരാജയപ്പെട്ടിട്ടും അന്ന് തുടങ്ങിയ, വ്യാജ വാർത്തകൾ കൊണ്ട് യുദ്ധം ചെയ്യുക എന്ന ആ പരിപാടി കോൺഗ്രസ് ഇനിയും ഉപേക്ഷിച്ചിട്ടില്ല. ഇന്നത് CAAയുടെ പേരിൽ നടക്കുന്ന വമ്പൻ നുണപ്രചാരണത്തിൽ എത്തി നിൽക്കുന്നു അത്.

2 comments:

  1. കേരളത്തിലെ മാമാ മാധ്യമങ്ങൾ എന്നും അങ്ങനെയാണ് ഊതി പിടിപ്പിച്ച വാർത്തകൾ നൽകുകയും അതിന് പരമാവധി റേറ്റിംഗ് നേടുകയും ചെയ്യുമ്പോൾ യാഥാർത്ഥ്യം പുറത്തു വരുന്ന സമയത്ത് അത് തമസ്കരിക്കുക അവരുടെ പതിവാണ്

    ReplyDelete