മാതൃസംഘടനയായ സിപിഐഎമ്മിന്റെ പാത പിന്തുടർന്ന് തകർച്ചയിലേക്കുള്ള എസ്എഫ്ഐയുടെ യാത്രയുടെ നാന്ദി കുറിച്ച വിദ്യാർത്ഥി വിപ്ലവം എന്നായിരിക്കും ലോ അക്കാദമി സമരം ചരിത്രത്തിൽ രേഖപ്പെടുത്താൻ പോകുന്നത്.
പ്രമാദമായ ഒരു വിദ്യാർത്ഥി സമരം ഏറ്റവും പ്രമുഖമായ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയുടെ സഹായമില്ലാതെ വിജയിപ്പിക്കാൻ മറ്റ് വിദ്യാർത്ഥി സംഘടനകൾക്ക് കഴിഞ്ഞു എന്ന വസ്തുതയാണ് എസ്എഫ്ഐയുടെ നിലനില്പ്പിനു മുന്നിൽ തന്നെ ഒരു ചോദ്യ ചിഹ്നമായി നിൽക്കുന്നത്. എതിരാളികളും, കൂടെ നിൽക്കുന്നവരും ഒരേശബ്ദത്തിൽ ഒറ്റുകാർ എന്ന് വിളിക്കുന്ന ഭീഷണമായ സാഹചര്യം ആണ് ഇനി അവർക്കു നേരിടാനുള്ളത്.
ഒരുകാലത്ത് പാവപ്പെട്ട തൊഴിലാളിയുടെയും, അത്താഴപ്പഷ്ണിക്കാരന്റെയും, അധഃസ്ഥിതന്റെയും പാർട്ടിയായിരുന്നു സിപിഐഎം. ഇന്നവർ ആ അടിസ്ഥാന വിഭാഗത്തിൽ നിന്ന് അകന്ന്, അവരോടുള്ള പ്രതിബദ്ധത ഉത്തരേന്ത്യയിലെ സാങ്കൽപിക ദളിത്-മുസ്ലിം പീഡന വാർത്തകളിൽ പ്രതിഷേധിക്കുന്നത് മാത്രമായി ചുരുക്കി. അവരുടെ ഭാഷയിൽ തന്നെ പറയുകയാണെങ്കിൽ ബൂർഷ്വാകളുടെയും കുത്തകമുതലാളിമാരുടെയും പാർട്ടിയായി മാറി. അതേ പോലെത്തന്നെയാണ് അവരുടെ വിദ്യാർത്ഥി പ്രസ്ഥാനമായ എസ്എഫ്ഐ വിദ്യാർത്ഥികളുടെ ഭാഗത്തു നിന്ന് മാറി, വിദ്യാർത്ഥി വിരുദ്ധ നീക്കങ്ങളിൽ മാനേജ്മെന്റുകളുടെ പിണിയാളുകളായി മാറിയത്. കേരളം മുഴുവൻ ദിവസങ്ങളോളം ലൈവ് കണ്ട, സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന, ലോ അക്കാദമി സമരം അതിന്റെ ഏറ്റവും വലിയ തെളിവായിമാറി .
ബംഗാളിൽ സിപിഐഎമ്മിന്റെ അവസാനത്തിനു ആരംഭം കുറിച്ച നന്ദിഗ്രാം സമരത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു കേരളത്തിലെ എസ്എഫ്ഐയെ സംബന്ധിച്ചിടത്തോളം തിരുവനന്തപുരത്തെ ലോ അക്കാദമി സമരം. പണ്ടു ജന്മിത്തത്തെ സമരങ്ങളിലൂടെ തോല്പിച്ചും, ഭൂപരിഷകരണ നിയമത്തിലൂടെ പാവപ്പെട്ടവന് ഭൂമിനേടിക്കൊടു ത്തും സിപിഐഎം ആർജിച്ച അവരുടെ അചഞ്ചലമായ പിന്തുണയും വിശ്വാസവുമായിരുന്നു 35 വർഷത്തോളം തുടർച്ചയായി ബംഗാളിനെ കൈപ്പിടിയിലൊതുക്കാൻ അവരെ സഹായിച്ച പ്രധാന ഘടകം. അതേപാവപ്പെട്ടവരുടെ ഭൂമി കുത്തകകൾക്ക് വേണ്ടി അവരിൽ നിന്ന് തട്ടിപ്പറിക്കാൻ സിപിഎം തന്നെ നേതൃത്വം നൽകുന്നത് കണ്ട അവരുടെ ഞെട്ടലിന്റെ പ്രതിഫലമായിരുന്നു നന്ദിഗ്രാം സമരം. ബംഗാളിലെ സിപിഎമ്മിന്റെ അവസാനത്തിന്റെ ആരംഭമായിരുന്നു അത്. ഇന്ന് ബൂത്ത് പ്രവർത്തനം നടത്താൻ പോലുമാവാത്ത വിധം ഇല്ലാതായിക്കഴിഞ്ഞു ബംഗാളിൽ സിപിഎം. ഒരു വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അടിസ്ഥാന ഘടകം ആയ വിദ്യാർത്ഥികളുടെ വിശ്വാസം അസന്നിഗ്ധമായി നഷ്ടപ്പെടുത്തിയ ഒരു സമരമായി മാറിയ ലോ അക്കാദമി സമരം കേരളത്തിലെ എസ്എഫ്ഐയുടെ നന്ദിഗ്രാം ആയി മാറാനുള്ള എല്ലാ സാധ്യതകളുമുണ്ട്.
തൊട്ടുപുറകെ വന്ന, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ നടത്തിയ സദാചാര ഗുണ്ടായിസത്തിന്റെ വാർത്തകളും അതിനെ എസ്എഫ്ഐ സംസ്ഥാന നേതൃത്വം പ്രതിരോധിച്ച രീതിയും വ്യക്തമാക്കുന്നത് മറ്റൊന്നല്ല. രണ്ടു വിദ്യാർത്ഥിനികളെയും അവരുടെ സുഹൃത്തിനെയും എസ്എഫ്ഐ യുടെ സദാചാരഗുണ്ടകൾ മർദ്ധിച്ചതെന്തിനെന്നെന്ന ചോദ്യത്തിന് എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി ചാനലുകളിലെ പ്രൈം ടൈമിൽ വന്ന് പറഞ്ഞ മറുപടി ഒന്ന് മാത്രം മതി അവർ ഇത്രയും നാൾ ഉയർത്തിയ മുദ്രാവാക്യങ്ങൾ എത്ര വലിയ കള്ളങ്ങൾ ആയിരുന്നു എന്നറിയാൻ. തൃശ്ശൂർ ജില്ലയിലെ ഒരു വിദ്യാർത്ഥി തിരുവന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ ഒരു നാടകം കാണാൻ രണ്ടു പെൺ സുഹൃത്തുക്കളുടെ കൂടെ വന്നതെന്തിനെന്ന അശ്ലീലം കലർന്ന ചോദ്യം ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതിർത്തികളില്ലാത്ത രാജ്യം എന്ന മുദ്രാവാക്യം മുഴക്കി ജെഎൻയുവിൽ സമരം നടത്തിയവരുടെ, സദാചാര പോലീസിങിനെതിരെ ചുംബനസമരം നടത്തിയവരുടെ, ഫാസിസത്തിനെതിരെ തൊണ്ടകീറി മുദ്രാവാക്യം വിളിക്കുന്നവരുടെ, യഥാർത്ഥ മുഖം കേരളസമൂഹത്തിന് മുന്നിൽ അനാവരണം ചെയ്യപ്പെട്ട സന്ദർഭമായിയിരുന്നു അത്.
ജെല്ലിക്കെട്ട് സമരത്തെക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകർ പറഞ്ഞ ഒരു കാര്യം ഇവിടെ എഫ്എഫ്‌ഐയുടെ കാര്യത്തിലും പ്രസക്തമാണ്. ഇത്തരം കാര്യങ്ങൾ വെറും ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന നിലയിൽ കാണാതെ, ഒരുപാടുകാലം കൊണ്ട് അടിത്തട്ടിൽ നടക്കുന്ന മാറ്റങ്ങളുടെ ഒരു ബഹിർസ്പുരണമായിട്ടു വേണം കാണാൻ എന്നായിരുന്നു അത്. ദ്രാവിഡ രാഷ്ട്രീയത്തിലെ ഏകാധികപതികളുടെ കീഴിൽ കാലങ്ങളായി അടക്കിനിർത്തേണ്ടി വന്ന തമിഴ് ജനതയുടെ അസംതൃപ്തി അനുയോജ്യമായ സാഹചര്യം വന്നപ്പോൾ പൊട്ടിത്തെറിച്ചതാണ് ജെല്ലിക്കെട്ട് സമരം എന്നായിരുന്നു അവർ നിരീക്ഷിച്ചത്. അതെപോലെ കാലങ്ങളായി പ്രസ്ഥാനത്തിൽ അടിഞ്ഞുകൂടിയ ദുഷ്പ്രവണതകളും അഴുക്കുകളും യാദൃശ്ചികമായി ഒരു സുപ്രഭാതത്തിൽ അതിന്റെ വൃത്തികെട്ട മുഖം പുറത്തു കാണിച്ചതാണ് എസ്എഫ്ഐയുടെ കാര്യത്തിൽ സംഭവിച്ചത്. മാറിയ സാഹചര്യത്തിൽ യൂണിവേഴ്സിറ്റി കോളേജുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെയും മറ്റും തുറന്നുപറച്ചിലുകൾ നടത്താൻ ഇപ്പോൾ ധൈര്യം കാണിക്കുന്ന പഴയകാല എസ്എഫ്ഐക്കാരും മറ്റു പൂർവ്വവിദ്യാര്ഥികളും പറയുന്നതിൽ നിന്ന് മനസിലാക്കാം എസ്എഫ്ഐ എന്നും ഇങ്ങനെയൊക്കെത്തന്നെയായിരുന്നു എന്ന്. ഇന്ന് സോഷ്യൽ മീഡിയയുടെ കാലത്ത് അത് പുറത്തു വരുന്നു എന്നത് മാത്രമാണ് വ്യത്യാസം.
ഒരു പക്ഷെ സോഷ്യൽ മീഡിയയ കരുത്താർജിച്ചതായിരിക്കണം എസ്എഫ്ഐ പോലുള്ള ഇടതു പക്ഷ പ്രസ്ഥാനങ്ങൾക്ക് ഏറ്റവുമധികം ദോഷം ചെയ്തത്. പണ്ട് പത്രങ്ങളിലും, പ്രസിദ്ധീകരണങ്ങളിലും, ചാനലുകളിലും സ്വന്തം സ്ലീപ്പർസെല്ലുകളെ സ്ഥാപിച്ച് പൊതുബോധത്തെ കൂടെ നിർത്തിയതും, യൂണിവേഴ്സിറ്റി കോളേജ് പോലുള്ള ഇടതു രാവണൻ കോട്ടകളിൽ നടക്കുന്ന ഫാസിസ്റ്റ് പ്രവണതകളെ പുറംലോകമറിയിക്കാതെസൂക്ഷിച്ചതും, ഈ പുതിയ സോഷ്യൽ മീഡിയ യുഗത്തിൽ നടക്കുന്നില്ല എന്നതാണ് വസ്തുത. പണ്ട് ദിനോസറുകളുടെ വംശനാശത്തിന് ഉൽക്കകൾ കാരണമായത് പോലെ കേരളത്തി രാഷ്ട്രീയത്തിലെ ദിനോസറുകളായ ഇടതു പ്രസ്ഥാനങ്ങളുടെ വംശനാശത്തിന് കാരണമാകാൻ പോകുന്നത് ഒരുപക്ഷെ സോഷ്യൽ മീഡിയയായിരിക്കും.
വിശ്വസാഹിത്യകാരൻ പൗലോ കൊയ്‌ലോയുടെ പ്രശസ്തമായ ഒരു സിദ്ധാന്തം പറയുന്നത് നമ്മൾ എന്തെങ്കിലും ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് നടത്തിത്തരാനായി ചുറ്റുപാടുകൾ നമുക്കനുകൂലമായി ഗൂഢാലോചന നടത്തും എന്നാണ്. പ്രത്യയ ശാസ്ത്രങ്ങളുടെ കാര്യത്തിൽ ഒരുപക്ഷെ അതിന്റെ നേരെ വിപരീതവും ഉണ്ടായിരിക്കണം. ഒരു പ്രത്യയ ശാസ്ത്രം അതിന്റെ ആസന്നമായ അവസാനനാളുകളോടടുക്കുമ്പോൾ അതിനു കാർമികത്വം വഹിക്കാൻ ഒരു പക്ഷെ അതിന്റെ ചുറ്റുമുള്ള ലോകം അതിനെതിരായി ഗൂഢാലോചന നടത്തുന്നുണ്ടായിരിക്കണം. ഇന്ത്യയിൽ ആകെ അവശേഷിക്കുന്ന ഒരു ചുവന്ന തുരുത്തായ കേരളത്തിൽ ഇടതു പ്രസ്ഥാനങ്ങൾ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥ കാണുമ്പോൾ ഇങ്ങനെ ചിന്തിക്കാനാണ് നിര്ബന്ധിതമാവുന്നത്. ചുറ്റും നടക്കുന്നതൊന്നും മനസിലാവാത്ത ഒരു വിഭ്രമത്തിലാണവർ. കാലിന്റെ അടിയിൽ നിന്നു മണ്ണൊലിച്ചു പോകുന്നത് അവർക്ക് മാത്രം മനസിലാവുന്നില്ല. മറ്റെല്ലാവർക്കും കാണാനാവുന്ന വ്യക്തമായ ചുമരെഴുത്തുകൾ അവരുടെ മാത്രം കണ്ണിൽ പെടാതെ പോകുന്നു. ജനപക്ഷ രാഷ്ട്രീയത്തിൽ തങ്ങൾക്കുണ്ടായിരുന്ന ഇടം മറ്റുള്ളവർ കവർന്നു തുടങ്ങിയത് അംഗീകരിക്കാൻ തോന്നാത്ത അവസ്ഥ.
ചുറ്റുപാടുകളുടെ ഈ ഗൂഢാലോചയിലെ ഏറ്റവും അത്ഭുതകരമായ കാര്യം അതിന്റെ അഭ്യുതയകാംഷികളും ഉപദേശകരും ഈ ചരിത്ര സന്ധിയിൽ പെരുമാറുന്ന രീതിയാണ്. തെറ്റുകൾ ചൂണ്ടിക്കാണിച്ച് നേർവഴി പറഞ്ഞുകൊടുക്കാൻ സാധിക്കുന്ന അവർ തികച്ചും അവിശ്വസനീയമായ രീതിയിൽ, അതിന് പകരം മറ്റുള്ളവരിൽ പഴിചാരി താൽകാലിക ആശ്വാസം പകരാൻ ശ്രമിക്കുന്നതാണ്. ആഷിക് അബുവിനെപ്പോലുള്ള സോഷ്യൽ മീഡിയയിലെ താരങ്ങളായ ഇടത് അഭ്യുതയകാംഷികൾ യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്‌ഐക്കാർ നടത്തിയ തെമ്മാടിത്തരത്തിനെ ‘സംഘി ആക്രണം’ എന്ന് വിശേഷിപ്പിച്ചത് സത്യത്തിൽ തിരുത്തലുകൾക്കുള്ള അവസരം ഇല്ലാതാക്കുകയാണുണ്ടായത്.
തിരുത്താൻ ശ്രമിക്കുന്ന സിപിഐ പോലുള്ള സഖ്യകഷികളെ ശത്രുപക്ഷത്ത് നിർത്തുന്ന, സംഘി എന്ന് മുദ്ര കുത്തുന്ന പ്രവണത കൂടിയാകുമ്പോൾ പ്രകൃതിയുടെ ആ ഗൂഢാലോചന പൂർത്തിയാവുന്നു. അങ്ങനെ തെറ്റ് തിരിച്ചറിയാനും തിരുത്താനുമുള്ള അവസരം ഒരിക്കലും കിട്ടാതിരിക്കുന്ന ഒരു നിഗൂഢമായ ഒരു ചുഴിയിൽ പെടുകയാണ് മരണാസന്നമായ ആ പ്രത്യയശാസ്ത്രം. അതാണിപ്പോൾ കേരളത്തിൽ എസ്എഫ്ഐയുടെയും സിപിഎമ്മിന്റെയും കാര്യത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ന് ജനപക്ഷ ആവശ്യങ്ങൾക്കായുള്ള എല്ലാ സമരമുഖങ്ങളിലും ബിജെപി, എബിവിപി സംഘടനകൾ നടത്തുന്ന അഭൂതപൂർവമായ മുന്നേറ്റം അവർക്ക് കണ്ടിട്ട് മനസിലാവുന്നില്ല. ജനകീയ സമരങ്ങളിൽ ഇത്രകാലം സിപിഎമ്മിനുണ്ടായിരുന്ന ഇടം ബിജെപിയും എസ്‌എഫ്‌ഐക്കുണ്ടായിരുന്ന ഇടം എബിവിപിയും കയ്യടക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു ലോ അക്കാദമി സമരം എന്ന് അവർക്കു മാത്രം തിരിച്ചറിയാൻ കഴിയുന്നില്ല. ഒരുകാലത്ത് എസ്എഫ്ഐക്ക് മാത്രം യോജിച്ചിരുന്ന ‘സമരമുഖത്തെ തീപ്പന്തങ്ങളാവുക’ എന്ന മട്ടിലുള്ള പ്രയോഗങ്ങൾ ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് എബിവിപിയെക്കുറിച്ചാണ്. കെ.ടി.യു സമരത്തിൽ തുടങ്ങി പാമ്പാടി കോളേജിലെ വിദ്യാർത്ഥിയുടെ മരണത്തോടെ സ്വാശ്രയമേഖലയിലെ വിദ്യാർത്ഥിവിരുദ്ധ പ്രവണതകൾക്കെതിരെ ഒന്നിലധികം പോർമുഖങ്ങൾ തുറന്നു പോരാടുന്ന, ഇന്നലെ വരെ വെറും മൂന്നാം സ്ഥാനക്കാരായിരുന്ന എബിവിപി ഇന്ന് കരുത്തുറ്റ ഒരു സമര സംഘടനയായി മാറിക്കഴിഞ്ഞു. ഇത് പക്ഷെ തിരിച്ചറിയാൻ ഇടതുപക്ഷത്തിനാവുന്നില്ല.
മാറിയ കാലത്തിനനുസരിച്ചു സ്വയം മാറാൻ തയ്യാറാവാത്ത ഒന്നിനും നിലനിൽപ്പില്ല എന്ന അടിസ്ഥാന തത്വം പ്രാവർത്തികമാവുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി മാറുകയാണ് കേരളത്തിലെ ഇടതു പ്രസ്ഥാനങ്ങളുടെ തകർച്ച.









