Sunday, February 12, 2017

ലോ അക്കാദമി സമരം: SFI യുഗത്തിന്റെ അവസാനത്തിന്റെ ആരംഭം.

കേരളത്തിലെ സമീപകാല വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത ഒരു പുതിയ അദ്ധ്യായം എഴുതിച്ചേർത്ത ഒന്നായിരുന്നു ലോ അക്കാദമി സമരം. മാനേജ്മെന്റിന്റെ ധാർഷ്ട്യവും, അതിന്റെ പുറകിലെ അവരുടെ ധൈര്യം ആയിരുന്ന ഇടതു സർക്കാരിന്റെ പിന്തുണയും വിദ്യാർത്ഥി ഐക്യത്തിന് മുന്നിൽ മുട്ടുമടക്കിയ അപൂർവ സമരവിജയം. ഒരു മാസം നീണ്ടു നിന്ന ആ സമരം ഫെബ്രുവരി 8ന് വിജയകരമായി പര്യവസാനിക്കുമ്പോൾ സ്വന്തം കസേര നഷ്ടപെട്ട ലക്ഷ്മി നായർ എന്ന അവിടുത്തെ പ്രിൻസിപ്പലിനുണ്ടായതിനേക്കാൾ വലിയ നഷ്ടം സംഭവിച്ച മറ്റൊരു കൂട്ടരുണ്ടായിരുന്നു. എസ്എഫ്ഐ എന്ന സിപിഐഎമ്മിന്റെ വിദ്യാർത്ഥി സംഘടനക്ക് കേരള വിദ്യാർത്ഥി രാഷ്ട്രീയത്തിൽ അത് വരെയുണ്ടായിരുന്ന അനിഷേധ്യമായ മേധാവിത്വം നഷ്ടപ്പെടാൻ ഇടയാക്കിയ സമരമായി മാറി ആ സമരം.

മാതൃസംഘടനയായ സിപിഐഎമ്മിന്റെ പാത പിന്തുടർന്ന് തകർച്ചയിലേക്കുള്ള എസ്എഫ്ഐയുടെ യാത്രയുടെ നാന്ദി കുറിച്ച വിദ്യാർത്ഥി വിപ്ലവം എന്നായിരിക്കും ലോ അക്കാദമി സമരം ചരിത്രത്തിൽ രേഖപ്പെടുത്താൻ പോകുന്നത്. 



പ്രമാദമായ ഒരു വിദ്യാർത്ഥി സമരം ഏറ്റവും പ്രമുഖമായ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയുടെ സഹായമില്ലാതെ വിജയിപ്പിക്കാൻ മറ്റ് വിദ്യാർത്ഥി സംഘടനകൾക്ക് കഴിഞ്ഞു എന്ന വസ്തുതയാണ് എസ്എഫ്ഐയുടെ നിലനില്പ്പിനു മുന്നിൽ തന്നെ ഒരു ചോദ്യ ചിഹ്നമായി നിൽക്കുന്നത്. എതിരാളികളും, കൂടെ നിൽക്കുന്നവരും ഒരേശബ്ദത്തിൽ ഒറ്റുകാർ എന്ന് വിളിക്കുന്ന ഭീഷണമായ സാഹചര്യം ആണ് ഇനി അവർക്കു നേരിടാനുള്ളത്.

ഒരുകാലത്ത് പാവപ്പെട്ട തൊഴിലാളിയുടെയും, അത്താഴപ്പഷ്ണിക്കാരന്റെയും, അധഃസ്ഥിതന്റെയും പാർട്ടിയായിരുന്നു സിപിഐഎം. ഇന്നവർ ആ അടിസ്ഥാന വിഭാഗത്തിൽ നിന്ന് അകന്ന്, അവരോടുള്ള പ്രതിബദ്ധത ഉത്തരേന്ത്യയിലെ സാങ്കൽപിക ദളിത്-മുസ്ലിം പീഡന വാർത്തകളിൽ പ്രതിഷേധിക്കുന്നത് മാത്രമായി ചുരുക്കി. അവരുടെ ഭാഷയിൽ തന്നെ പറയുകയാണെങ്കിൽ ബൂർഷ്വാകളുടെയും കുത്തകമുതലാളിമാരുടെയും പാർട്ടിയായി മാറി. അതേ പോലെത്തന്നെയാണ് അവരുടെ വിദ്യാർത്ഥി പ്രസ്ഥാനമായ എസ്എഫ്ഐ വിദ്യാർത്ഥികളുടെ ഭാഗത്തു നിന്ന് മാറി, വിദ്യാർത്ഥി വിരുദ്ധ നീക്കങ്ങളിൽ മാനേജ്മെന്റുകളുടെ പിണിയാളുകളായി മാറിയത്. കേരളം മുഴുവൻ ദിവസങ്ങളോളം ലൈവ് കണ്ട, സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന, ലോ അക്കാദമി സമരം അതിന്റെ ഏറ്റവും വലിയ തെളിവായിമാറി .




ബംഗാളിൽ സിപിഐഎമ്മിന്റെ അവസാനത്തിനു ആരംഭം കുറിച്ച നന്ദിഗ്രാം സമരത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു കേരളത്തിലെ എസ്എഫ്ഐയെ സംബന്ധിച്ചിടത്തോളം തിരുവനന്തപുരത്തെ ലോ അക്കാദമി സമരം. പണ്ടു ജന്മിത്തത്തെ സമരങ്ങളിലൂടെ തോല്പിച്ചും, ഭൂപരിഷകരണ നിയമത്തിലൂടെ പാവപ്പെട്ടവന് ഭൂമിനേടിക്കൊടു ത്തും സിപിഐഎം ആർജിച്ച അവരുടെ അചഞ്ചലമായ പിന്തുണയും വിശ്വാസവുമായിരുന്നു 35 വർഷത്തോളം തുടർച്ചയായി ബംഗാളിനെ കൈപ്പിടിയിലൊതുക്കാൻ അവരെ സഹായിച്ച പ്രധാന ഘടകം. അതേപാവപ്പെട്ടവരുടെ ഭൂമി കുത്തകകൾക്ക് വേണ്ടി അവരിൽ നിന്ന് തട്ടിപ്പറിക്കാൻ സിപിഎം തന്നെ നേതൃത്വം നൽകുന്നത് കണ്ട അവരുടെ ഞെട്ടലിന്റെ പ്രതിഫലമായിരുന്നു നന്ദിഗ്രാം സമരം. ബംഗാളിലെ സിപിഎമ്മിന്റെ അവസാനത്തിന്റെ ആരംഭമായിരുന്നു അത്. ഇന്ന് ബൂത്ത് പ്രവർത്തനം നടത്താൻ പോലുമാവാത്ത വിധം ഇല്ലാതായിക്കഴിഞ്ഞു ബംഗാളിൽ സിപിഎം. ഒരു വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അടിസ്ഥാന ഘടകം ആയ വിദ്യാർത്ഥികളുടെ വിശ്വാസം അസന്നിഗ്ധമായി നഷ്ടപ്പെടുത്തിയ ഒരു സമരമായി മാറിയ ലോ അക്കാദമി സമരം കേരളത്തിലെ എസ്എഫ്ഐയുടെ നന്ദിഗ്രാം ആയി മാറാനുള്ള എല്ലാ സാധ്യതകളുമുണ്ട്. 

 തൊട്ടുപുറകെ വന്ന, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ നടത്തിയ സദാചാര ഗുണ്ടായിസത്തിന്റെ വാർത്തകളും അതിനെ എസ്എഫ്ഐ സംസ്ഥാന നേതൃത്വം പ്രതിരോധിച്ച രീതിയും വ്യക്തമാക്കുന്നത് മറ്റൊന്നല്ല. രണ്ടു വിദ്യാർത്ഥിനികളെയും അവരുടെ സുഹൃത്തിനെയും എസ്എഫ്ഐ യുടെ സദാചാരഗുണ്ടകൾ മർദ്ധിച്ചതെന്തിനെന്നെന്ന ചോദ്യത്തിന് എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി ചാനലുകളിലെ പ്രൈം ടൈമിൽ വന്ന് പറഞ്ഞ മറുപടി ഒന്ന് മാത്രം മതി അവർ ഇത്രയും നാൾ ഉയർത്തിയ മുദ്രാവാക്യങ്ങൾ എത്ര വലിയ കള്ളങ്ങൾ ആയിരുന്നു എന്നറിയാൻ. തൃശ്ശൂർ ജില്ലയിലെ ഒരു വിദ്യാർത്ഥി തിരുവന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ ഒരു നാടകം കാണാൻ രണ്ടു പെൺ സുഹൃത്തുക്കളുടെ കൂടെ വന്നതെന്തിനെന്ന അശ്ലീലം കലർന്ന ചോദ്യം ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതിർത്തികളില്ലാത്ത രാജ്യം എന്ന മുദ്രാവാക്യം മുഴക്കി ജെഎൻയുവിൽ സമരം നടത്തിയവരുടെ, സദാചാര പോലീസിങിനെതിരെ ചുംബനസമരം നടത്തിയവരുടെ, ഫാസിസത്തിനെതിരെ തൊണ്ടകീറി മുദ്രാവാക്യം വിളിക്കുന്നവരുടെ, യഥാർത്ഥ മുഖം കേരളസമൂഹത്തിന് മുന്നിൽ അനാവരണം ചെയ്യപ്പെട്ട സന്ദർഭമായിയിരുന്നു അത്.

ജെല്ലിക്കെട്ട് സമരത്തെക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകർ പറഞ്ഞ ഒരു കാര്യം ഇവിടെ എഫ്എഫ്‌ഐയുടെ കാര്യത്തിലും പ്രസക്തമാണ്. ഇത്തരം കാര്യങ്ങൾ വെറും ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന നിലയിൽ കാണാതെ, ഒരുപാടുകാലം കൊണ്ട് അടിത്തട്ടിൽ നടക്കുന്ന മാറ്റങ്ങളുടെ ഒരു ബഹിർസ്പുരണമായിട്ടു വേണം കാണാൻ എന്നായിരുന്നു അത്. ദ്രാവിഡ രാഷ്ട്രീയത്തിലെ ഏകാധികപതികളുടെ കീഴിൽ കാലങ്ങളായി അടക്കിനിർത്തേണ്ടി വന്ന തമിഴ് ജനതയുടെ അസംതൃപ്തി അനുയോജ്യമായ സാഹചര്യം വന്നപ്പോൾ പൊട്ടിത്തെറിച്ചതാണ് ജെല്ലിക്കെട്ട് സമരം എന്നായിരുന്നു അവർ നിരീക്ഷിച്ചത്. അതെപോലെ കാലങ്ങളായി പ്രസ്ഥാനത്തിൽ അടിഞ്ഞുകൂടിയ ദുഷ്പ്രവണതകളും അഴുക്കുകളും യാദൃശ്ചികമായി ഒരു സുപ്രഭാതത്തിൽ അതിന്റെ വൃത്തികെട്ട മുഖം പുറത്തു കാണിച്ചതാണ് എസ്എഫ്ഐയുടെ കാര്യത്തിൽ സംഭവിച്ചത്. മാറിയ സാഹചര്യത്തിൽ യൂണിവേഴ്സിറ്റി കോളേജുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെയും മറ്റും തുറന്നുപറച്ചിലുകൾ നടത്താൻ ഇപ്പോൾ ധൈര്യം കാണിക്കുന്ന പഴയകാല എസ്എഫ്ഐക്കാരും മറ്റു പൂർവ്വവിദ്യാര്ഥികളും പറയുന്നതിൽ നിന്ന് മനസിലാക്കാം എസ്എഫ്ഐ എന്നും ഇങ്ങനെയൊക്കെത്തന്നെയായിരുന്നു എന്ന്. ഇന്ന് സോഷ്യൽ മീഡിയയുടെ കാലത്ത് അത് പുറത്തു വരുന്നു എന്നത് മാത്രമാണ് വ്യത്യാസം.

ഒരു പക്ഷെ സോഷ്യൽ മീഡിയയ കരുത്താർജിച്ചതായിരിക്കണം എസ്എഫ്ഐ പോലുള്ള ഇടതു പക്ഷ പ്രസ്ഥാനങ്ങൾക്ക് ഏറ്റവുമധികം ദോഷം ചെയ്തത്. പണ്ട് പത്രങ്ങളിലും, പ്രസിദ്ധീകരണങ്ങളിലും, ചാനലുകളിലും സ്വന്തം സ്ലീപ്പർസെല്ലുകളെ സ്ഥാപിച്ച് പൊതുബോധത്തെ കൂടെ നിർത്തിയതും, യൂണിവേഴ്സിറ്റി കോളേജ് പോലുള്ള ഇടതു രാവണൻ കോട്ടകളിൽ നടക്കുന്ന ഫാസിസ്റ്റ് പ്രവണതകളെ പുറംലോകമറിയിക്കാതെസൂക്ഷിച്ചതും, ഈ പുതിയ സോഷ്യൽ മീഡിയ യുഗത്തിൽ നടക്കുന്നില്ല എന്നതാണ് വസ്തുത. പണ്ട് ദിനോസറുകളുടെ വംശനാശത്തിന് ഉൽക്കകൾ കാരണമായത് പോലെ കേരളത്തി രാഷ്ട്രീയത്തിലെ ദിനോസറുകളായ ഇടതു പ്രസ്ഥാനങ്ങളുടെ വംശനാശത്തിന് കാരണമാകാൻ പോകുന്നത് ഒരുപക്ഷെ സോഷ്യൽ മീഡിയയായിരിക്കും.

വിശ്വസാഹിത്യകാരൻ പൗലോ കൊയ്‌ലോയുടെ പ്രശസ്തമായ ഒരു സിദ്ധാന്തം പറയുന്നത് നമ്മൾ എന്തെങ്കിലും ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് നടത്തിത്തരാനായി ചുറ്റുപാടുകൾ നമുക്കനുകൂലമായി ഗൂഢാലോചന നടത്തും എന്നാണ്. പ്രത്യയ ശാസ്ത്രങ്ങളുടെ കാര്യത്തിൽ ഒരുപക്ഷെ അതിന്റെ നേരെ വിപരീതവും ഉണ്ടായിരിക്കണം. ഒരു പ്രത്യയ ശാസ്ത്രം അതിന്റെ ആസന്നമായ അവസാനനാളുകളോടടുക്കുമ്പോൾ അതിനു കാർമികത്വം വഹിക്കാൻ ഒരു പക്ഷെ അതിന്റെ ചുറ്റുമുള്ള ലോകം അതിനെതിരായി ഗൂഢാലോചന നടത്തുന്നുണ്ടായിരിക്കണം. ഇന്ത്യയിൽ ആകെ അവശേഷിക്കുന്ന ഒരു ചുവന്ന തുരുത്തായ കേരളത്തിൽ ഇടതു പ്രസ്ഥാനങ്ങൾ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥ കാണുമ്പോൾ ഇങ്ങനെ ചിന്തിക്കാനാണ് നിര്ബന്ധിതമാവുന്നത്. ചുറ്റും നടക്കുന്നതൊന്നും മനസിലാവാത്ത ഒരു വിഭ്രമത്തിലാണവർ. കാലിന്റെ അടിയിൽ നിന്നു മണ്ണൊലിച്ചു പോകുന്നത് അവർക്ക് മാത്രം മനസിലാവുന്നില്ല. മറ്റെല്ലാവർക്കും കാണാനാവുന്ന വ്യക്തമായ ചുമരെഴുത്തുകൾ അവരുടെ മാത്രം കണ്ണിൽ പെടാതെ പോകുന്നു. ജനപക്ഷ രാഷ്ട്രീയത്തിൽ തങ്ങൾക്കുണ്ടായിരുന്ന ഇടം മറ്റുള്ളവർ കവർന്നു തുടങ്ങിയത് അംഗീകരിക്കാൻ തോന്നാത്ത അവസ്ഥ.

ചുറ്റുപാടുകളുടെ ഈ ഗൂഢാലോചയിലെ ഏറ്റവും അത്ഭുതകരമായ കാര്യം അതിന്റെ അഭ്യുതയകാംഷികളും ഉപദേശകരും ഈ ചരിത്ര സന്ധിയിൽ പെരുമാറുന്ന രീതിയാണ്. തെറ്റുകൾ ചൂണ്ടിക്കാണിച്ച് നേർവഴി പറഞ്ഞുകൊടുക്കാൻ സാധിക്കുന്ന അവർ തികച്ചും അവിശ്വസനീയമായ രീതിയിൽ, അതിന് പകരം മറ്റുള്ളവരിൽ പഴിചാരി താൽകാലിക ആശ്വാസം പകരാൻ ശ്രമിക്കുന്നതാണ്. ആഷിക് അബുവിനെപ്പോലുള്ള സോഷ്യൽ മീഡിയയിലെ താരങ്ങളായ ഇടത് അഭ്യുതയകാംഷികൾ യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്‌ഐക്കാർ നടത്തിയ തെമ്മാടിത്തരത്തിനെ ‘സംഘി ആക്രണം’ എന്ന് വിശേഷിപ്പിച്ചത് സത്യത്തിൽ തിരുത്തലുകൾക്കുള്ള അവസരം ഇല്ലാതാക്കുകയാണുണ്ടായത്.

തിരുത്താൻ ശ്രമിക്കുന്ന സിപിഐ പോലുള്ള സഖ്യകഷികളെ ശത്രുപക്ഷത്ത് നിർത്തുന്ന, സംഘി എന്ന് മുദ്ര കുത്തുന്ന പ്രവണത കൂടിയാകുമ്പോൾ പ്രകൃതിയുടെ ആ ഗൂഢാലോചന പൂർത്തിയാവുന്നു. അങ്ങനെ തെറ്റ് തിരിച്ചറിയാനും തിരുത്താനുമുള്ള അവസരം ഒരിക്കലും കിട്ടാതിരിക്കുന്ന ഒരു നിഗൂഢമായ ഒരു ചുഴിയിൽ പെടുകയാണ് മരണാസന്നമായ ആ പ്രത്യയശാസ്ത്രം. അതാണിപ്പോൾ കേരളത്തിൽ എസ്എഫ്ഐയുടെയും സിപിഎമ്മിന്റെയും കാര്യത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 

 

ഇന്ന് ജനപക്ഷ ആവശ്യങ്ങൾക്കായുള്ള എല്ലാ സമരമുഖങ്ങളിലും ബിജെപി, എബിവിപി സംഘടനകൾ നടത്തുന്ന അഭൂതപൂർവമായ മുന്നേറ്റം അവർക്ക് കണ്ടിട്ട് മനസിലാവുന്നില്ല. ജനകീയ സമരങ്ങളിൽ ഇത്രകാലം സിപിഎമ്മിനുണ്ടായിരുന്ന ഇടം ബിജെപിയും എസ്‌എഫ്‌ഐക്കുണ്ടായിരുന്ന ഇടം എബിവിപിയും കയ്യടക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു ലോ അക്കാദമി സമരം എന്ന് അവർക്കു മാത്രം തിരിച്ചറിയാൻ കഴിയുന്നില്ല. ഒരുകാലത്ത് എസ്എഫ്ഐക്ക് മാത്രം യോജിച്ചിരുന്ന ‘സമരമുഖത്തെ തീപ്പന്തങ്ങളാവുക’ എന്ന മട്ടിലുള്ള പ്രയോഗങ്ങൾ ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് എബിവിപിയെക്കുറിച്ചാണ്. കെ.ടി.യു സമരത്തിൽ തുടങ്ങി പാമ്പാടി കോളേജിലെ വിദ്യാർത്ഥിയുടെ മരണത്തോടെ സ്വാശ്രയമേഖലയിലെ വിദ്യാർത്ഥിവിരുദ്ധ പ്രവണതകൾക്കെതിരെ ഒന്നിലധികം പോർമുഖങ്ങൾ തുറന്നു പോരാടുന്ന, ഇന്നലെ വരെ വെറും മൂന്നാം സ്ഥാനക്കാരായിരുന്ന എബിവിപി ഇന്ന് കരുത്തുറ്റ ഒരു സമര സംഘടനയായി മാറിക്കഴിഞ്ഞു. ഇത് പക്ഷെ തിരിച്ചറിയാൻ ഇടതുപക്ഷത്തിനാവുന്നില്ല.

മാറിയ കാലത്തിനനുസരിച്ചു സ്വയം മാറാൻ തയ്യാറാവാത്ത ഒന്നിനും നിലനിൽപ്പില്ല എന്ന അടിസ്ഥാന തത്വം പ്രാവർത്തികമാവുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി മാറുകയാണ് കേരളത്തിലെ ഇടതു പ്രസ്ഥാനങ്ങളുടെ തകർച്ച.

Friday, February 3, 2017

പൊളിച്ചടുക്കിയ മാധ്യമ നുണകൾ - പാർട്ട് #1


മോദി സർക്കാർ രണ്ടര വർഷം, അതായതു കൃത്യം പകുതി ടെം പൂർത്തിയാക്കിയപ്പോഴേക്കും മോദിക്കെതിരെയും, പൊതുവിൽ ബിജെപി സർക്കാരിനെതിരെയും പ്രത്യക്ഷപ്പെട്ട കള്ളവാർത്തകളും - media lies, പ്രത്യേകിച്ച് സോഷ്യൽ മീഡിയയുടെ കരുത്തിൽ അവയുടെ യാഥാർഥ്യങ്ങൾ പുറത്തു കൊണ്ടുവന്നതും ഡോക്യുമെൻറ്റ് ചെയ്യാനുള്ള ശ്രമം ആണ് ഈ ലേഖനം.


2002 ലെ ഗുജറാത്ത് കലാപം മുതലിങ്ങോട്ടുള്ള ഒന്നരപ്പതിറ്റാണ്ടായി നടക്കുന്ന മാധ്യമങ്ങളുടെ മോദി വേട്ട പുതിയ കരുത്താർജ്ജിക്കുന്ന കാഴ്ചയാണ് 2014 മെയ് മാസം അദ്ദേഹം പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തത് മുതൽ കാണുന്നത്. മോദിയെ തകർക്കാനായി തങ്ങൾ ഇക്കാലമത്രയും നടത്തിയ പരിശ്രമങ്ങൾ എല്ലാം പാഴായിപ്പോയതിലുള്ള ഇച്ഛാഭംഗം കൂടിയുണ്ടായിരുന്നു അവർക്ക്. അങ്ങനെയാണ് 2014 മുതൽ കള്ള വാർത്തകളുടെ ഒരു പെരുമഴക്കാലം തന്നെ അവർ തീർത്തത്. മോദി അധികാരത്തിൽ വന്നാൽ ഉണ്ടാവും എന്നവർ പ്രചരിപ്പിച്ചിരുന്ന കലാപങ്ങളോ, ന്യൂനപക്ഷ വിരുദ്ധതയോ കാണാത്തതിലുള്ള നിരാശയും, അഴിമതി ഇല്ലാത്ത ഭരണം, വികസനം എന്നീ പ്രധാന വാഗ്‌ദാനങ്ങൾ പാലിച്ചു മുന്നേറുന്ന മോദി സർക്കാരും അവർക്ക് മറ്റ് വഴികൾ ഇല്ലാതാക്കി എന്നതാണ് യാഥാർഥ്യം.


സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ സിംഹഭാഗവും ഭാരതത്തെ തറവാട്ട് സ്വത്തെന്നപോലെ വച്ചനുഭവിച്ച് വന്ന കൊണ്ഗ്രെസ്സ് എന്ന എസ്റ്റാബ്ലിഷ്‌മെന്റിനെതിരെ പുറത്തുനിന്നുള്ള ഒരു വെല്ലുവിളി ഉയർത്തിയത് സാദാരണക്കാരിൽ സാദാരണക്കാരനായി ജനിച്ചു വളർന്ന, കോൺഗ്രസ്സിനെ നിഷ്പ്രഭമാക്കി ഇന്ത്യയുടെ അധികാരം പിടിച്ചെടുത്ത നരേന്ദ്ര മോദിയാണ്. സ്വാഭാവികമായും ആ എസ്റ്റാബ്ലിഷ്‌മെന്റ് പോറ്റിവളർത്തിയ ഇത്തിൾക്കണ്ണികളായിരുന്ന ഇവിടുത്തെ ഭൂരിഭാഗം വരുന്ന ലിബറൽ മാധ്യങ്ങളും മോദിക്കെതിരെയുള്ള യുദ്ധത്തിലെ മുന്നണിപ്പോരാളികളായി. നീര റാഡിയ ടേപ്പ് വിവാദം പോലുള്ള പ്രമാദമായ കേസുകളിൽ കയ്യോടെ പിടികൂടപ്പെട്ടിട്ടും ബർക്ക ദത്തിനെ പോലുള്ള വമ്പൻ ജേർണലിസ്റ്റുകൾ ഒരു പോറലുപോലുമേൽക്കാതെ ഇന്നും വിരാജിക്കുന്നതിന്റെ കാരണവും അവർക്ക് പദ്മ അവാർഡുകൾ കൊടുത്ത് കൂടെ നിർത്തിയ ആ വ്യവസ്ഥിതിയുടെ അവിഭാജ്യ ഘടകമാണ് അവരെന്നതുകൊണ്ടാണ്. ഇന്ത്യയിലെ പ്രാദേശിക കക്ഷികളേക്കാൾ ശുഷ്കിച്ച അവസ്ഥയിലായിട്ടും അവാർഡ് വാപസിയും അസഹിഷ്ണുത കാമ്പെയിനും പോലുള്ള മോദിവിരുദ്ധ നാടകങ്ങൾ വലിയ വിഷയമാക്കി മാറ്റാൻ കൊണ്ഗ്രെസ്സിനു കഴിഞ്ഞതിന്റെ കാരണവും ഈ മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണയാണ്.

മുഖ്യധാര മാധ്യമങ്ങൾക്കൊപ്പം നിന്ന് അത്തരം കള്ളവാർത്തകളെ ചർച്ചകളിൽ നിലനിർത്തുന്നതിൽ മുഖ്യപങ്കു വഹിക്കുന്നത് പ്രൊപ്പഗാണ്ട പോർട്ടൽസ്‌ അല്ലെങ്കിൽ ഓൺലൈൻ മീഡിയ എന്ന് വിളിക്കുന്ന ഒരു പറ്റം പുതുതലമുറ മാധ്യമങ്ങൾ ആണ്. മുഖ്യധാര മാധ്യമങ്ങൾക്ക് പറയാൻ ബുദ്ധിമുട്ടുള്ള പച്ചക്കള്ളങ്ങൾ ആദ്യം അവതരിപ്പിക്കുക എന്ന ചുമതലയും അവയുടേതാണ്. പിന്നീട് സോഷ്യൽ മീഡിയയിൽ വൈറൽ എന്ന രീതിയിൽ അത്തരം പച്ചക്കള്ളങ്ങളെ മുഖ്യധാര മാധ്യമങ്ങൾ ഏറ്റെടുക്കും. അങ്ങനെ ഒരു പരസ്പര സഹായ മുന്നണിയായി മുന്നോട്ടു പോകുന്നതാണ് ഇതിന്റെ പ്രവർത്തനരീതി. തുടക്കത്തിൽ സ്റ്റിങ് ഓപ്പറേഷനുകളിലൂടെ പ്രശസ്തി നേടിയ തരുൺ തെജ്പാലിന്റെ തെഹൽക്ക, അവിടുന്ന് രാജിവച്ച മാത്യു സാമുവൽ തുടങ്ങിയ നാരദ ന്യുസ്, ജനത ക റിപ്പോർട്ടർ, സ്ക്രോൾ, ക്യാച്ച് ന്യുസ് ഇത്യാദികൾ ആണ് ആ ഗണത്തിൽപെട്ടവ.

പക്ഷെ 2002 അല്ലായിരുന്നു 2014. ഇത്രയുംകാലം മെയിൻ സ്ട്രീം മീഡിയക്കുണ്ടായിരുന്ന (MSM) അപ്രമാദിത്യം സോഷ്യൽ മീഡിയ തകർത്ത് ഇല്ലാതാക്കിയ കാലം ആണ് പുതിയ കാലം. അവരുടെ ഓരോ കള്ളവാർത്തകളും, വസ്തുതകളെ വളച്ചൊടിക്കലും സോഷ്യൽ മീഡിയയിലൂടെ ദേശീയ വാദികൾ പൊളിച്ചടുക്കിക്കൊണ്ടിരുന്നു. ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ അത്തരം ചില കള്ള വാർത്തകളും അവയുടെ യാഥാർഥ്യവും നമുക്ക് നോക്കാം.

  • 15 ലക്ഷം അക്കൗണ്ടിൽ
  • 10 ലക്ഷത്തിന്റെ കോട്ട്
അത്തരം വാർത്തകളിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ടത് 15 ലക്ഷം അക്കൗണ്ടിൽ വരുന്നതും 10 ലക്ഷത്തിന്റെ കോട്ടുമാണ്. ഒരു കള്ളം പലകുറി ആവർത്തിച്ച് സത്യമാക്കുന്ന ഗീബൽസിയൻ തന്ത്രത്തിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളാണിവ. മറ്റൊരു പോസ്റ്റിൽ വീഡിയോ സഹിതം വിശദമായി പ്രതിപാദിച്ചിട്ടുള്ളത് കൊണ്ട് ഇവിടെ വീണ്ടും ആവർത്തിക്കുന്നില്ല.
(10 ലക്ഷത്തിന്റെ കോട്ടും 15 ലക്ഷത്തിന്റെ അക്കൗണ്ടും: പ്രതിപക്ഷത്തിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ)

  • ബിജെപി നേതാവ് മീറ്റ് ഫാക്ടറി ഉടമ
ദാദ്രി വിഷയം കത്തിനിൽക്കുന്ന സമയത്തെ ഒരു വാർത്തയായിരുന്നു ബിജെപി നേതാവ് മീറ്റ് ഫാക്ടറി ഉടമ എന്ന വാർത്ത. ഹിന്ദുസ്ഥാൻ ടൈംസിന്റെ ഒരു ട്വീറ്റാണ് തുടക്കം.

ഇതിനെ ചോദ്യം ചെയ്ത് അരവിന്ദ് ഗുപ്ത എന്ന ബിജെപി അനുഭാവി പോസ്റ്റ് ചെയ്ത വസ്തുതകളും അതിനു ആം ആദ്മി പാർട്ടി ഭാരവാഹിയായ അങ്കിത് ലാൽ എന്നയാൾ പോസ്റ്റ് ചെയ്ത മറുന്യായങ്ങളോടും കൂടി ഈ വാർത്തയും മറ്റൊരു മീഡിയ ഹിറ്റ് ജോബ് ആണെന്ന് വെളിപ്പെട്ടു. അൽ-ദുവ എന്ന കമ്പനി മീറ്റ് പ്രോസസിംഗ് ബിസിനസ്സ് തുടങ്ങിയത് 2012 ആണെന്നും, ഇതിൽ പറയുന്ന ബിജെപി നേതാവ് 2008 ആ സ്ഥാപനത്തിൽ നിന്ന് രാജി വച്ച കാര്യവും പകൽ പോലെ വ്യക്തമായി.

ഇത്രയും ആയപ്പോൾ വാർത്ത തുടങ്ങി വച്ച ഹിന്ദുസ്ഥാൻ ടൈംസ് തിരുത്തും ഖേദ പ്രകടനവും പ്രസിദ്ധീകരിച്ചു.



പക്ഷെ അപ്പോഴേക്കും ആ ചെറ്റത്തരത്തിന്റെ ഉദ്ദേശ ലക്‌ഷ്യം പൂർത്തിയായിരുന്നു. ഗോവധ നിരോധനക്കാരുടെ കാപട്യം എന്ന രീതിയിൽ രാജ്യം മുഴുവൻ അത് ചർച്ചയായികഴിഞ്ഞിരുന്നു. ഇതിലെ ഏറ്റവും ക്രൂരമായ തമാശ എന്താണെന്നു വച്ചാൽ 2005ൽ ആ ഫാക്ടറിക്ക് വേണ്ടി സ്ഥലം വാങ്ങുമ്പോഴും 2008ൽ അതിൽ നിന്ന് രാജി വാക്കുമ്പോഴും സംഗീത സോം ഒരു ബിജെപിക്കാരനേ അല്ലായിരുന്നു എന്നതാണ്. അന്നദ്ദേഹം മായാവതിയുടെ ബിഎസ്പിയിലെ അംഗം ആയിരുന്നു.

  • ബിജെപി എംഎൽഎ കുതിരയുടെ കാല് അടിച്ചൊടിച്ചു
ശക്തിമാൻ എന്ന പോലീസ് കുതിരയുടെ കാല് ബിജെപി നേതാവ് തല്ലിയൊടിച്ചു എന്ന വാർത്ത വലിയ ഓളങ്ങൾ ഉണ്ടാക്കിയ ഒരു വാർത്തയായിരുന്നു.
എന്നാൽ ആ വാർത്ത ബ്രേക്ക് ചെയ്ത മാധ്യമങ്ങൾ തന്നെ വരികൾക്കിടയിൽ സത്യം ഒളിപ്പിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധിച്ചാൽ മനസിലാക്കാം.
ബഹളത്തിനിടയിൽ ഇരുമ്പ് ബാരിക്കേഡുകൾക്കിയിൽ പിൻകാൽ ഉടക്കിയ കുതിരക്ക് കാൽ വലിച്ചെടുക്കാനുള്ള ശ്രമത്തിലാണ് മുറിവ് പറ്റുന്നത് എന്ന് അവർ തന്നെ റിപ്പോർട്ട് ചെയ്യുന്നു.


 കുതിരയുടെ മുന്നിൽ നിന്നാണ് ബിജെപി എംഎൽഎ ലാത്തി വീശുന്നത് എന്ന് ഫൂട്ടേജുകളിൽ വ്യക്തമാണ്. കുതിരക്കു പരിക്ക് പറ്റിയത് പിൻകാലിനാണ്. പക്ഷെ വാർത്ത പരന്നത് ബിജെപി എംഎൽഎ മിണ്ടാപ്രാണിയുടെ കാല് അടിച്ചൊടിച്ചു എന്നും.

  • അച്ഛേ ദിൻ വരാൻ 25 വർഷം എന്ന് അമിത് ഷാ
അച്ഛേ ദിൻ വരാൻ 25 വർഷം എന്ന് അമിത് ഷാ പറഞ്ഞു എന്നത് ടൈംസ് ഓഫ് ഇന്ത്യയുടെ ഹെഡിങ് ആയിരുന്നു. 
സ്വാഭാവികമായും മോദിയുടെ അച്ഛേ ദിൻ വാഗ്‌ദാനത്തെ കളിയാക്കാൻ ആവശ്യം പോലെ ഉപയോഗിക്കപ്പെട്ടു ഈ വാർത്ത.


പക്ഷെ ഹെഡിങ് അങ്ങനെയായിരുന്നെങ്കിലും ഉള്ളിലെ വാർത്തയിൽ ഉണ്ടായിരുന്നു വസ്തുത. ഇന്ത്യയെ ഒരു സൂപ്പർ പവർ ആക്കിമാറ്റാൻ, ഇന്ത്യയെ ഒരു നമ്പർ വൺ രാജ്യമാക്കിമാറ്റാൻ അടുത്ത 25 വർഷത്തേക്കെങ്കിലും ബിജെപിയെ പഞ്ചായത്ത് മുതലുള്ള എല്ലാ നിലയിലും അധികാരത്തിലിരുത്തേണ്ടതുണ്ടെന്ന് പാർട്ടി പ്രവർത്തകരെ ദേശീയ പ്രസിഡന്റ് ആഹ്വനം ചെയ്തതിനെയാണ് അച്ഛേ ദിൻ വരാൻ 25 വർഷം എന്ന് അമിത് ഷാ പറഞ്ഞു എന്ന് വളച്ചൊടിച്ചത്.



  • (സംഘികളെ,) ആമിർ ഖാൻ മഹാരാഷ്ട്രയിലെ വരൾച്ച ബാധിത ഗ്രാമങ്ങളെ ഏറ്റെടുത്തിരിക്കുന്നു (പാകിസ്താനിലെയല്ല!)
അസഹിഷ്ണുത വിവാദത്തിൽ അമീർഖാനെ വിമർശിച്ച ദേശീയവാദികളെ ഒരു പാഠം പഠിപ്പിക്കാനുള്ള ആവേശത്തിൽ ഏതോ ഒരു വ്യക്തിയുടെ ഒരു ട്വീറ്റിനെ മാത്രം സോഴ്സ്‌ ആക്കി ദേശീയമാധ്യമങ്ങൾ വരെ വാർത്ത കൊടുത്ത ഒരു സംഭവവും ഉണ്ടായി.
വെറുപ്പിന്റെ രാഷ്ട്രീയം നമ്മുടെ മാധ്യമങ്ങളെ എത്ര മാത്രം അധഃപതിപ്പിക്കും എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമായിരുന്നു അത്. ആമിർ ഖാൻ മഹാരാഷ്ട്രയിലെ രണ്ട് വരൾച്ച ബാധിത ഗ്രാമങ്ങളെ ഏറ്റെടുത്തിരിക്കുന്നു എന്നായിരുന്നു വാർത്ത. 'സംഘികൾ അറിഞ്ഞില്ലേ നിങ്ങൾക്ക് ദേശവിരുദ്ധനായ ആമിർ ഖാൻ ഏറ്റെടുത്തിരിക്കുന്നത് പാകിസ്താനിലെ ഗ്രാമങ്ങളെയല്ല' എന്ന ഭാഷയിൽ ഉള്ള ആർട്ടിക്കിളുകളുടെയും മറ്റും പ്രവാഹമായിരുന്നു അവിടുന്നങ്ങോട്ട്.
പിന്നെ ആമിർഖാൻ തന്നെ വാർത്ത നിഷേധിക്കുമ്പോഴാണ് അറിയുന്നത് അത് മാധ്യമങ്ങളുടെ മറ്റൊരു ഹിറ്റ് ജോബ് ആയിരുന്നുവെന്ന്.
ആ വാർത്തയുടെ ഉത്ഭവം ഇങ്ങനെയായിരുന്നു: ഏതോ ഒരു വ്യക്തിക്ക് ഒരു വാട്സാപ്പ് മെസ്സേജ് കിട്ടുന്നു, അയാൾ അത് ട്വീറ്റ് ചെയ്യുന്നു, അത് ഒരു ജേർണലിസ്റ്റ് റീട്വീറ്റ് ചെയ്യുന്നു, ജനതാ ക റിപ്പോർട്ടർ എന്ന പ്രോപഗാണ്ട പോർട്ടൽ അത് പ്രസിദ്ധികരിക്കുന്നു, പിന്നീട് ദേശീയമാധ്യമങ്ങളും അത് റിപ്പോർട്ട് ചെയ്യുന്നു. നോക്കണം എങ്ങനെയാണ് ഒരു വാർത്ത ജനിച്ചതെന്ന്!

  • സാധ്വി പ്രാചി ബിജെപി എം.പി
വിശ്വഹിന്ദുപരിഷദ് നേതാവായ സാധ്വി പ്രാചിയെ ബിജെപി എം.പി എന്ന് വിശേഷിപ്പിച്ച് അവർ പറയുന്ന കൊള്ളരുതായ്മകൾ മുഴുവൻ ബിജെപിക്ക് മേൽ കെട്ടിവെക്കാനുള്ള ശ്രമം.

  • ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കപ്പെടുന്നു
ഡൽഹി എലെക്ഷൻ സമയത്ത് പ്രചരിപ്പിച്ച ചർച്ചസ് അണ്ടർ അറ്റാക്ക് എന്ന കള്ളപ്രചാരണം.  മറ്റൊരു പോസ്റ്റിൽ വിശദമായി പ്രതിപാദിച്ചിട്ടുള്ളത് കൊണ്ട് ഇവിടെ വീണ്ടും ആവർത്തിക്കുന്നില്ല. (ഒരു ചർച്ച് അറ്റാക്ക് കൂടി തെളിയുമ്പോൾ)

  • ബംഗാളിൽ സംഘപരിവാറിന്റെ  കന്യാസ്ത്രീ പീഡനം
ബംഗാളിൽ ഒരു കന്യാസ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടത് സംഘപരിവാറിന്റെ ക്രിസ്ത്യൻ പീഡനം ആണെന്ന് വരുത്തിത്തീർക്കാൻ നടന്ന വ്യാപക പ്രചാരണം.
പിന്നീട് ആ ക്രൂരകൃത്യം ചെയ്തത്  ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ആണെന്ന് തെളിഞ്ഞു.
പക്ഷെ അപ്പോഴേക്കും അമേരിക്കൻ പ്രസിഡന്റ് ഒബാമ ഇന്ത്യയിലെ സംഘപരിവാറിന്റെ ക്രിസ്ത്യൻ പീഡനങ്ങളെ ക്കുറിച്ച് പരാമർശിക്കുന്ന രീതിയിലേക്ക് അത് വളർന്നു കഴിഞ്ഞിരുന്നു. സത്യം ചെരുപ്പിടാൻ തുടങ്ങുമ്പോഴേക്കും നുണ ലോകം ചുറ്റിവന്നിട്ടുണ്ടാവും എന്ന് പറയുന്നത് അന്വർത്ഥമാവുന്ന കാഴ്ചകളായിരുന്നു അത്.  
  • മോദിയുടെ റാംബോ പ്രകടനം: പ്രളയത്തിൽ നിന്ന് 15000 ഗുജറാത്തികളെ രക്ഷിച്ചു.
ഉത്തരാഖണ്ഡ് പ്രളയസമയത്ത് 15000 ഗുജറാത്തികളെ മോദി സാഹസികമായി രക്ഷിച്ചു എന്ന് ബിജെപി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ബിജെപിയെയും മോദിയെയും പരിഹസിക്കാനും ട്രോളുകൾ ഇറക്കാനും അത് എത്ര മാത്രം ഉപകരിച്ചിട്ടുണ്ടാവും എന്ന് പ്രത്യേകം പറയേണ്ടല്ലോ. പതിവുപോലെ ഉദ്ദേശിച്ച കാര്യം നടന്നു കഴിഞ്ഞ് അതെ പത്രം തിരുത്തും മാപ്പും പ്രസിദ്ധീകരിച്ചു.
  • ഡീമോണിറ്റൈസേഷൻ ബിജെപിയിൽ അഭിപ്രായ ഭിന്നത
ഡീമോണിറ്റൈസേഷനുമായി ബന്ധപ്പെട്ട് ബിജെപിയിൽ അഭിപ്രായ വ്യത്യാസം എന്ന വാർത്തകൾ കൊടുക്കാൻ  സ്ക്രോൾ ന്യൂസ് പോലുള്ള പോർട്ടലുകൾ അവലംബിച്ചത് ബിജെപിയിലെ വെളിപ്പെടുത്താനാവാത്ത സോഴ്സ് എന്ന വളരെ സൗകര്യപ്രദമായ പയറ്റിത്തെളിഞ്ഞ തന്ത്രമാണ്.  ഇത്തരം പ്രൊപ്പഗാണ്ടാ പോർട്ടലുകളുടെ സ്ഥിരം പരിപാടിയായിമാറി ഇങ്ങനെ വെളിപ്പെടുത്താനാവാത്ത സോഴ്സിനെ ഉദ്ധരിച്ച് എന്തും കള്ളവും പറയുക എന്നത്. 
  • ഡീമോണിറ്റൈസേഷൻ മരണങ്ങൾ
ഇന്ത്യ മഹാരാജ്യത്ത് നടക്കുന്ന ഏതൊരു മരണവും ഡീമോണിറ്റൈസേഷനുമായി ബന്ധപ്പിക്കാനുള്ള അപഹാസ്യമായ ശ്രമങ്ങൾ.

മലയാള മാധ്യമങ്ങളും മോശമല്ലായിരുന്നു ഇക്കാര്യത്തിൽ.  

  • എൻ.ഡി തിവാരി ബിജെപിയിൽ
ഇങ്ങനെ വലുതും ചെറുതുമായ ഒരുപാട് കള്ള വാർത്തകളിലെ ഏറ്റവും പുതിയതായിരുന്നു കോൺഗ്രസ് നേതാവ് എൻ.ഡി തിവാരി ബിജെപിയിൽ ചേർന്നു എന്നുള്ള കള്ളവാർത്ത. അദ്ദേഹത്തിന്റെ മകൻ ബിജെപിയിൽ ചേർന്നതിനെയാണ് ഇങ്ങനെ വളച്ചൊടിച്ചത്.

  • ദാദ്രികളും രോഹിത് വെമുലമാരും അസഹിഷ്ണുത കാമ്പെയ്നും

ഇതിനെല്ലാം പുറമെ ബിജെപിയുടെ രാഷ്ട്രീയ എതിരാളികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും നടക്കുന്ന ആത്മഹത്യകളെയും, ക്രൈമുകളെയും ആക്രമിച്ചവന്റെയും ആക്രമിക്കപ്പെട്ടവന്റെയും ജാതി നോക്കി സൗകര്യപൂർവ്വം ദളിത് പീഡനങ്ങളാക്കി ചിത്രീകരിച്ച് ബിജെപിയുടെയും മോദിയുടെയും തലയിൽ കെട്ടിവക്കുന്ന സംഭവങ്ങളും ഒരുപാടുണ്ടായി. ദാദ്രിയും രോഹിത് വെമുലയും പോലുള്ളവ അതിന്റെ ഉദാഹരണങ്ങൾ ആണ്. പിന്നീട് അസഹിഷ്ണുത കാമ്പെയ്ൻ ആയി മാറുന്നത് അതാണ്.


  •  ജെ.എൻ.യുവിലെ വിവാദ വിഡിയോകൾ


ജെ.എൻ.യുവിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്നതിനെ വെള്ളപൂശാനുള്ള ശ്രമങ്ങൾ. തീവ്രഇടതു പക്ഷത്തിന്റെ വിഹാര ഭൂമിയായ ജെ.എൻ.യുവിൽ ഇടതു-ജിഹാദി അവിശുദ്ധ സഖ്യത്തിന്റെ നേതൃത്വത്തിൽ ഭാരത് തേരെ ടുക്കടെ ഹോംകെ ഇൻശാ അള്ളാ ഇൻശാ അള്ള, കേരൾ മാങ്കേ ആസാദി, കശ്മീർ മാങ്കേ ആസാദി എന്നീ മുദ്രാവാക്യങ്ങൾ ഉയർന്നതാണ് പ്രശ്ങ്ങളുടെ തുടക്കം. ഇതുമായി ബന്ധപ്പെട്ട് ഏഴ് വിഡിയോകൾ പുറത്തു വന്നു. ഈ പരാതിയുന്നയിച്ച് പ്രക്ഷോഭം നയിച്ച എബിവിപിയാണ് ഇത്തരം ആന്റി-ഇന്ത്യ മുദ്രാവാക്യങ്ങൾ മുഴക്കിയത് എന്ന രീതിയിലുള്ള ഒരു വീഡിയോയും അതിൽ പെടുന്നു. മാറ്റ് വിഡിയോകളും വ്യാജമാണെന്ന് ഇടതു സംഘടനകളും പ്രചാരണം നടത്തി. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഡൽഹി പോലീസും കേജിരിവാളിന്റെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാരും പ്രത്യേകം ഫോറൻസിക് പരിശോധനകൾക്കയച്ച ഈ ഏഴ് വിഡോകളിൽ എബിവിപിക്കെതിരെയുള്ളതടക്കം രണ്ടെണ്ണം എഡിറ്റിങ് നടന്നിട്ടുള്ളതാണെന്നു തെളിഞ്ഞു. മറ്റ് അഞ്ച് വിഡിയോകളും ഒറിജിനൽ ആണെന്നും. പക്ഷെ വിഡിയോകൾ എല്ലാം വ്യാജം എന്ന രീതിയിൽ ആണ് പല മാധ്യമങ്ങളും വാർത്ത പ്രചരിപ്പിക്കാൻ ശ്രമിച്ചത്. എല്ലാ വിഡിയോകളും അടക്കം മറ്റൊരു പോസ്റ്റിൽ വിശദമായി പ്രതിപാദിച്ചിട്ടുള്ളത് കൊണ്ട് ഇവിടെ വീണ്ടും കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല ( ‘ജെ.എൻ.യു’വും ദേശദ്രോഹവും പിന്നെ അർണാബ് ഗോസ്വാമിയും.)


ടെയിൽ പീസ്: മോദി സർക്കാർ ഇനിയും ബാക്കിയുള്ള രണ്ടര വർഷം കൂടി പൂർത്തിയാക്കുമ്പോൾ ഇതിനേക്കാൾ അധികം നുണക്കഥകളുണ്ടാവും പൊളിച്ചടുക്കാനായി എന്നുറപ്പുള്ളതുകൊണ്ടാണ് ഈ ലേഖനത്തിന്റെ പേരിൽ പാർട്ട് #1 എന്ന് ചേർത്തത്.