Saturday, May 9, 2020

മതേതര സർക്കാരിന്റെ ഗുരുവായൂർ കൊള്ളയടി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.

ഇന്ന് (09.05.2020) ഏകദേശം മുഴുവൻ ദിവസവും ദേശീയ ട്രെൻഡ് ലിസ്റ്റിൽ ട്രെൻഡ് ചെയ്തതാണ് #LeftistsLootKeralaTemples എന്ന ഹാഷ് ടാഗ്. വിഷയം നമ്മുടെ ഗുരുവായൂർ ക്ഷേത്രത്തിലെ 5 കോടി തന്നെ. 



ക്ഷേത്രത്തിന്റെ 5 കോടിയെടുത്ത് ദേവസ്വം ബോർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു. അതായത് ഗുരുവായൂർ ക്ഷേത്രത്തിന്റെ 5 കോടി സർക്കാർ അങ്ങ് എടുത്ത് കൊണ്ട് പോയി എന്നും പറയാം. ഇതാണ് വിഷയം.

സർക്കാരിന്റെ മർക്കടമുഷ്ടിക്കെതിരെ ബിജെപിയും കോൺഗ്രെസും പ്രതിഷേധിച്ചു.



ഹിന്ദുഐക്യവേദി ഇതിനെതിരെ കോടതിയെ സമീപിച്ചു. കോടതി ഇതിലെ ന്യായാന്യായങ്ങൾ പരിശോധിക്കാൻ ഉയർന്ന ബെഞ്ചിനെ ചുമതലപ്പെടുത്തി. ഇനി ഇത് പോലെ ചെയ്യില്ലെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു എന്നും, പുതിയ ബെഞ്ചിന്റെ തീരുമാനം അനുസരിച്ച് പണം തിരിച്ച് ക്ഷേത്രത്തിന് നൽകണോ വേണ്ടയോ എന്ന് കോടതി തീരുമാനിക്കും എന്നും അറിയുന്നു.




വർഗീയ മുതലെടുപ്പ് ശ്രമമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. 



ഇത്രയും ഇത് വരെ നടന്ന വസ്തുത. ഇനി ഈ വിഷയത്തിന്റെ മറ്റ് ചില വശങ്ങൾ കൂടി ഒന്ന് നോക്കാം.

കൊറോണ മഹാമാരിയിൽ ലോകം തന്നെ തരിച്ച് നിൽക്കുന്ന സമയമാണിത്, ലോകത്തിന്റെ തന്നെ സാമ്പത്തിക നില ആടിയുലഞ്ഞ് നിൽക്കുന്ന സമയം. വലിയ കോർപറേറ്റ് ഭീമന്മാർ മുതൽ, കൊച്ച് കുട്ടികൾ വരെ അവരവർക്കായ വിധം അതാത് സർക്കാരുകളെ സാമ്പത്തികമായി സഹായിക്കുന്ന സമയം. ആ സമയത്താണ് കേരളത്തിലെ ഹിന്ദു സമൂഹത്തിന് ഈയൊരു കയ്പ്നീര് കുടിക്കേണ്ട അവസ്ഥ വന്നിരിക്കുന്നത്. 

തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്ന്, തങ്ങളുടെ സഹജീവികൾ കഷ്ടപ്പെടുന്ന ഈ സമയത്ത്, സാമ്പത്തികമായി നട്ടംതിരിയുന്ന സർക്കാറിന് ഇങ്ങനെയൊരു പ്രതിസന്ധി ഘട്ടത്തിൽ, ഇത്ര വലിയ ഒരു സഹായം ചെയ്യുന്നു എന്നതിൽ അവൻ അഭിമാനം കൊള്ളേണ്ട സന്ദർഭമായിരുന്നു. സാധാരണ ഗതിയിൽ ഒരു ഹിന്ദുവും ഇതിൽ ഒരു എതിർപ്പും പ്രകടിപ്പിക്കില്ല എന്ന് ഉറപ്പുള്ളതാണ്. മുഖ്യമന്ത്രി തന്നെ പറഞ്ഞ പോലെ സോമനാഥ ക്ഷേത്രം ട്രസ്റ്റ് പോലെയുള്ള ക്ഷേത്രങ്ങൾ ഇതിനോടകം കോടികൾ സർക്കാരുകൾക്ക് നൽകി കഴിഞ്ഞു. തിരുപ്പതി ക്ഷേത്രം 19 കോടിയാണ് ആന്ധ്രാ സർക്കാരിന് കൊടുത്തത്. കേരളത്തിൽ തന്നെ മറ്റൊരു ഹിന്ദു നേടുംതൂണായ അമൃതാനന്ദമയി ദേവി കോടികളാണ് കൊറോണ സമയത്തെ ദുരിതാശ്വാസത്തിന് നൽകിയത്. എന്തിനേറെ പറയുന്നു കേരളത്തിലെ ഏറ്റവും പ്രമുഖ സംഘപരിവാർ പ്രസ്ഥാനങ്ങളിലൊന്നായ ബാലഗോകുലം പോലും കുട്ടികൾക്ക് കിട്ടിയ വിഷുക്കൈനീട്ടം സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.

അങ്ങനെയുള്ള ഹിന്ദു സമൂഹമാണ് ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിന്റെ പൈസ ദുരിതശ്വാസ നിധിയിലേക്ക് പോകുമ്പോൾ കോടതികയറാൻ നിർബന്ധിതമായത്, ആ നടപടിയെ പ്രതിരോധിക്കാൻ നിർബന്ധിതമായത്. അതാണ് മുകളിൽ സൂചിപ്പിച്ചത്, കയ്പ്പ് നീർ കുടിക്കുന്ന അവസ്ഥയാണെന്ന്. ഇത് പൈസ കൊടുക്കേണ്ട സന്ദർഭമാണെന്നതിൽ തർക്കമില്ല, പക്ഷെ ചെയ്ത രീതി വച്ച്പൊറുപ്പിക്കാനും പറ്റില്ല, അതുകൊണ്ട് എതിർത്തേ തീരൂ, പക്ഷെ എതിർത്താൽ മറ്റുള്ളവരുടെ മുന്നിൽ മോശക്കാരാവുമെന്ന് അറിയുകയും ചെയ്യും എന്ന അവസ്ഥ.

എന്താണ് ഇതിൽ അനുവദിച്ച് കൊടുക്കാൻ പറ്റാത്ത വിധം പ്രശ്നം എന്ന് നോക്കാം.

രണ്ട് കാര്യങ്ങളാണ് പ്രധാനമായി ഉള്ളത്.

ഒന്ന്, പൈസ കൊടുത്തതിന് ന്യായമായി ദേവസ്വം ബോർഡ് പറഞ്ഞ ന്യായമാണ് വലിയ അപകടം. ക്ഷേത്രത്തിൽ പൈസ വരുന്നത് ഹിന്ദുക്കളുടെ മാത്രം പൈസയല്ല, എല്ലാ മതസ്ഥരും ഇടുന്ന വഴിപാട് പൈസയാണത്, അത് കൊണ്ട് ക്ഷേത്ര ഫണ്ട് ക്ഷേത്ര ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കണം എന്ന വാദം നിലനിൽക്കില്ലെന്നാണ് അവർ പറഞ്ഞത്. (ദേവസ്വത്തിന്റെ നിയമങ്ങളിൽ ക്ഷേത്ര ഫണ്ട് ക്ഷേത്ര ആവശ്യങ്ങൾക്ക് മാത്രം എന്ന വ്യവസ്ഥയുണ്ട്, അതിനെ ആധാരമാക്കിയാണ് ഹിന്ദു ഐക്യവേദി കോടതിയെ സമീപിച്ചിരിക്കുന്നത്). അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന് ദേവസ്വം ബോർഡ് തന്നെ എഴുതി വച്ചിരിക്കുന്ന ക്ഷേത്രത്തിനെ കുറിച്ചാണ്, അറിയപ്പെടുന്ന കൃഷ്ണ ഭക്തനായിട്ടും ഹിന്ദു അല്ല എന്ന പേരിൽ യേശുദാസിന് പോലും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കാത്ത ദേവസ്വം ബോർഡാണ് ഈ മുട്ടാപ്പോക്ക് പറഞ്ഞതെന്ന് ഓർക്കണം. 


ദൂരവ്യാപകമായ ദോഷഫലങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതാണ് ആ വാദം.

എല്ലാ മതസ്ഥരും ചേർന്നാണ് ഹിന്ദു ക്ഷേത്രങ്ങളിലെ വരുമാനം ഉണ്ടാക്കുന്നതെന്ന കള്ളപ്രചാരണം ഇന്ന് എതിർക്കപ്പെടാതെ പോയാൽ, ഹിന്ദു ആരാധാനാലയങ്ങൾ മാത്രം 'മതേതരമായ പൊതുമുതൽ' ആണെന്ന് സ്ഥാപിക്കാൻ നടക്കുന്ന കുല്സിത ശ്രമങ്ങൾക്ക് വലിയ മുതൽക്കൂട്ടാവും ഇത്. ഹിന്ദു ആരാധനാലയങ്ങളുടെ മാത്രം സ്വത്ത് വകകൾ (ഇപ്പോൾ ബാക്കിയുള്ളവകൂടി) മതേതര സർക്കാരുകൾ ഇത്പോലെ കൊള്ളയടിക്കുന്നതിലേക്കാണ് അത് നയിക്കുക.

ഇതിലെ രണ്ടാമത്തെ വിഷയം, നിരന്തരം ആവർത്തിക്കപ്പെട്ടിട്ടുള്ള വിഷയമാണ്. മതങ്ങളെ സംബന്ധിച്ച കാര്യങ്ങളിൽ യഥാർത്ഥ മതേതരത്വം ഉണ്ടാവണം എന്നത്. മതേതര സർക്കാരുകൾ എല്ലാ മതങ്ങളെയും തുല്യമായി കാണുന്ന അവസ്ഥ ഉണ്ടാവണം . ഒന്നുകിൽ എല്ലാ മതങ്ങളുടെ ആരാധനാലയങ്ങളും സർക്കാർ നിയന്ത്രണത്തിൽ, അല്ലെങ്കിൽ ഒറ്റ ആരാധനാലയവും സർക്കാർ നിയന്ത്രണത്തിൽ പാടില്ല. അങ്ങനെയൊരു യഥാർത്ഥ മതേതരത്വം പുലരുന്ന വരെ ഹിന്ദു ക്ഷേത്രങ്ങളിൽ മാത്രം മതേതര സർക്കാരുകൾ നടത്തുന്ന ഇത്തരം ബലപ്രയോഗങ്ങൾ എതിർക്കപ്പെട്ടുകൊണ്ടിരിക്കും, എതിർക്കപ്പെട്ടുകൊണ്ടിരിക്കണം.

ഇത്തരം സന്ദർഭങ്ങളിൽ ഹിന്ദുവിന് മാത്രമുള്ള ഒരു ധർമ്മ സങ്കടമുണ്ട്:

മറ്റ് മതസ്ഥർക്കെല്ലാം അവരവരുടെ സ്വത്തും വരുമാനവും ഉപയോഗിച്ച് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിൽ നിന്ന് അവർ വലിയൊരു ഭാഗം മത പഠനം, മത സ്ഥാപനങ്ങളുടെ അടിസ്ഥാന വികസനം പോലുള്ള അവരുടെ മതപരമായ പ്രവർത്തനങ്ങൾക്ക് തന്നെ വിനിയോഗിച്ച് സ്വന്തം മതത്തെ ശക്തിപ്പെടുത്തുന്നതിന്റെയൊപ്പം നാളേക്കുള്ള വരുമാന വർദ്ധന കൂടി ഉറപ്പിക്കുന്നു. അതിൽ ബാക്കിയുള്ളത് ഉപയോഗിച്ച് ആശുപത്രികളും, അനാഥാലയങ്ങളും, വിദ്യാലയങ്ങളും പോലുള്ള കാഴ്ച്ചയിൽ മതേതരമായ, സാമൂഹ്യമേഖലയിലും നിക്ഷേപിക്കുന്നു.

ഹിന്ദുവോ? ഏറ്റവും വലിയ വരുമാനമുണ്ടാക്കുന്ന ശബരിമലയിലെയോ, ഗുരുവായൂരിലെയോ വരുമാനം ഉപയോഗിച്ച് മുകളിൽ വിവരിച്ച എന്തെങ്കിലും ചെയ്യാനുള്ള സ്വാതന്ത്ര്യം ഹിന്ദുവിനുണ്ടോ. 

കേരളത്തിലെ വിവിധ ഹൈന്ദവ കൂട്ടായ്മകൾ ചേർന്ന് തീരുമാനമെടുക്കുകയാണെന്ന് കരുതുക, പ്രധാന ക്ഷേത്രങ്ങളിലെ വരുമാനം ഉപയോഗിച്ച് നമുക്ക് ഇത്ര ഇത്ര വിദ്യാലയങ്ങൾ തുടങ്ങണം, ഇത്ര ഇത്ര ആശുപത്രികൾ സ്ഥാപിക്കണം, ഇത്ര ഇത്ര അനാഥാലയങ്ങൾ സ്ഥാപിക്കണം- നമുക്കും ചെയ്യണം ഇത്തരം സാമൂഹ്യമായ നല്ല കാര്യങ്ങൾ. സാധിക്കുമോ? നടക്കുന്ന കാര്യമാണോ? കമ്മ്യൂണിസ്റ്റ്കാരനായ, അവിശ്വാസിയായ ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ പറയും എല്ലാ ഹിന്ദു മാന്യന്മാരും എണീറ്റ് 'കണ്ടം വഴി ഓടിക്കോളാൻ'. അല്ലെ.

ഹിന്ദുവിന് ഇതൊന്നും സാധ്യമല്ല. അവന്റെ കൈകൾ ബന്ധിതമാണ്.


പക്ഷെ ഇത് പോലുള്ള സന്ദർഭങ്ങളിൽ അവൻ മറ്റുള്ളവർക്ക് മുന്നിൽ പരിഹാസ്യനാവുകയും ചെയ്യുന്നു: ''നോക്കൂ ആതുരാലയങ്ങളും, അനാഥാലയങ്ങളും, വിദ്യാലയങ്ങളും നടത്തി സാമൂഹ്യ സേവനം ചെയ്യുന്നത് ന്യൂനപക്ഷ മതങ്ങൾ മാത്രമാണ്. ഒരു സാമൂഹ്യ പ്രതിബദ്ധതയുമില്ലാത്ത ഹിന്ദു ഒരു ആപത്ത് വന്നപ്പോൾ വെറും അഞ്ച് കോടി സർക്കാരിന് കൊടുക്കുന്നതിനെ പോലും എതിർക്കുന്നു.'' ഹിന്ദുക്കളുടെ മുഴുവൻ തല കുനിയുന്നു. പക്ഷെ എന്താണ് സത്യാവസ്ഥ എന്ന് മതേതര നാട്യത്തിന്‌ പുറകെ പായുന്ന എത്ര ഹിന്ദുക്കൾ തിരിച്ചറിയുന്നു. കേസിന് പോകുന്ന സംഘപരിവാർ മതേതര ഹിന്ദുക്കൾക്ക് വർഗീയ വാദികൾ.

ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാവുന്നത് വരെ അതാത് സമയത്ത് വരുന്ന വെല്ലുവിളികളെ case to case അടിസ്ഥാനത്തിൽ നേരിടുക എന്നതാണ് ഇപ്പോൾ ചെയ്യാനുള്ളത്. അത് ഇന്ന് പുതു ഊർജ്ജം കൈവരിച്ചിരിക്കുന്ന കേരളത്തിലെ ഹിന്ദു സമൂഹം ഭംഗിയായി ചെയ്ത്, അതിൽ വിജയിക്കാൻ തുടങ്ങിയിട്ടുണ്ട്. ശബരിമല പ്രക്ഷോഭം വിജയിപ്പിച്ചതും, ഗുരുവായൂർ കാര്യത്തിൽ കോടതിയെ ഇടപെടുവിക്കാൻ പറ്റിയതും ഉദാഹരണങ്ങളാണ്.

പക്ഷെ ശാശ്വത പരിഹാരം ഉണ്ടാവേണ്ടതുണ്ട്. 

ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കാൻ ആവശ്യമായ ഇന്ത്യയിൽ മുഴുവൻ ബാധകമായ ഒരു നിയമ നിർമ്മാണമാണ് അന്തിമ ലക്ഷ്യം. 

പക്ഷെ കേരളത്തിലെ സ്ഥിതിയാണ് ഏറ്റവും അടിയന്തിര ശ്രദ്ധ വേണ്ടത്. കാരണം ഒന്ന്, മത വിരോധം, പ്രത്യേകിച്ച് ഹിന്ദു വിരോധം തത്വശാസ്ത്രത്തിന്റെ ഭാഗമായിട്ടുള്ള, അത് പ്രകടിപ്പിക്കാൻ യാതൊരു മടിയും മറയുമില്ലെന്ന് തെളിയിച്ച ഒരു സർക്കാർ, അഥവാ ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ ഇപ്പോൾ ഭരിക്കുന്നതും ഇനി നാളെ വീണ്ടും ഭരിക്കാൻ സാധ്യതയുള്ളതുമായ, ഒരേയൊരു സംസ്ഥാനം കേരളമാണ്. 

രണ്ടാമത്തെ കാര്യം ദക്ഷിണേന്ത്യയിലെ തന്നെ മതംമാറ്റ ലോബികൾക്ക് ഏറ്റവും വലിയ പ്രതിബന്ധങ്ങളായിട്ടുള്ള ശബരിമലയും ഗുരുവായൂരും സ്ഥിതി ചെയ്യുന്നതും ഈ കേരളത്തിലാണ്. അത്കൊണ്ട് തന്നെ കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങൾ പ്രത്യേകമായി നടക്കേണ്ടതുണ്ട്. ഹിന്ദു ഐക്യവേദി പോലുള്ള സംഘടനകളുടെ നേതൃത്വത്തിൽ അതിനുള്ള ശ്രമങ്ങൾ ഇതിനോടകം നടക്കുന്നുണ്ട്. കോടതികളിൽ അതുമായി ബന്ധപ്പെട്ട പല വ്യവഹാരങ്ങളും ഇതിനോടകം നടക്കുന്നുണ്ട്. 


ഇനി വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തിയാണ്, അതിലുള്ള ആത്മാർത്ഥതയാണ്. ഇന്ന് ഗുരുവായൂർ വിഷയത്തിൽ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുള്ള കോൺഗ്രസിന്റെയും ബിജെപിയുടെയും അവരുടെ നിലപാട് ആത്മാർത്ഥതയുള്ളതാണെങ്കിൽ ഈ വിഷയം അവരുടെ അടുത്ത/ഇനിയുള്ള തിരഞ്ഞെടുപ്പ് പ്രകടന പത്രികയി/കളിൽ ഉൾപ്പെടുത്തി അതിന്റെ പേരിൽ വോട്ട് ചോദിക്കാൻ തയ്യാറാവണം.

ബിജെപിയും ഇന്നല്ലെങ്കിൽ നാളെ കേരളത്തിൽ അധികാരത്തിൽ വരിക എന്ന ലക്ഷ്യത്തോടെ തന്നെയാണല്ലോ തിരഞ്ഞെടുപ്പുകൾ നേരിടുന്നത്. അവരും ഇത് ഒരു വാഗ്ദാനമായി തങ്ങളുടെ മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്താൻ തയ്യാറാവണം. CAA, യൂണിഫോം സിവിൽ കോഡ്, അയോദ്ധ്യ എല്ലാം എത്ര കാലമായി ദേശീയ തലത്തിൽ ബിജെപിയുടെ പ്രകടന പത്രികയുടെ ഭാഗമാണ്. അധികാരം കിട്ടി, അനുകൂല സാഹചര്യം വന്നപ്പോൾ അതിൽ പലതും നടപ്പാക്കി അവർ മാതൃകയായത് ഇന്ന് നമുക്ക് മുന്നിലുണ്ട്. ഈയൊരു വിഷയത്തിൽ കേരളത്തിലെ ബിജെപി ഘടകവും ആ ആത്മാർത്ഥ കാണിക്കണം. 'നാളെ അധികാരത്തിൽ വന്നാൽ ഞങ്ങൾ ദേവസ്വം ബോർഡുകൾ ഇല്ലാതാക്കി, കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കാൻ വേണ്ടത് ചെയ്യും' എന്ന്പ്രഖ്യാപിക്കാൻ തയ്യാറാവണം  .

കേരളത്തിലെ ഹിന്ദു സമൂഹം അവർക്കാവുന്ന വിധം ഇതിൽ പ്രവർത്തിക്കുന്നുണ്ട്. വിഷയത്തിൽ ആത്മാർത്ഥതയുള്ള രാഷ്ട്രീയ കക്ഷികൾ അവരും നിലപാട് വ്യക്തമാക്കട്ടെ. ആദ്യം നിലപാടിൽ വ്യക്തത വരട്ടെ, വഴിയൊക്കെ തുറന്ന് വരും. Where there is a will , there is a way.