Wednesday, January 15, 2020

#TANHAJI - ശിവാജി മഹാരാജിനെക്കുറിച്ചുള്ള ആദ്യ സിനിമ!

ആധുനിക ഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇതിഹാസതുല്യനായ ഹീറോ ആരാണെന്ന് ചോദിച്ചാൽ, മറാത്താ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവാജി മഹാരാജ് എന്നതാണ് ഉത്തരം. പക്ഷെ ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടി എഴുപത് വർഷത്തിനുള്ളിൽ അങ്ങനെയൊരു ദേശീയ ഹീറോയെ കുറിച്ചുള്ള ആദ്യത്തെ മെയിൻ സ്ട്രീം സിനിമയാണ് താനാജി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ.

ആ ചരിത്രത്തിലേക്കും അതിന്റെ രാഷ്ട്രീയത്തിലേക്കും കടക്കുന്നതിന് മുൻപ് സിനിമയെ കുറിച്ച് ചുരുക്കിപ്പറയാം:



ഒറ്റ വരിയിൽ പറഞ്ഞാൽ ബാഹുബലിക്ക് ശേഷം ഇന്ത്യൻ സിനിമയിലെ മറ്റൊരു ദൃശ്യവിസ്മയം. അതാണ് ഇപ്പോൾ തിയേറ്ററുകളിൽ കളിക്കുന്ന, മറാത്താ ശക്തിയുടെ വീരഗാഥ പറയുന്ന അജയ് ദേവ്ഗൺ മൂവി - 'താനാജി'.

ബാഹുബലി മഹാഭാരത യുദ്ധം പോലെയുള്ള മാസ് സ്കെയിലിലുള്ള ഒരു വമ്പൻ വാർ മൂവി ആയിരുന്നു എങ്കിൽ, രണ്ട് വീര യോദ്ധാക്കൾ തമ്മിലുള്ള കുറച്ച് കൂടി ഡീറ്റൈൽഡ് ആയിട്ടുള്ള ഒരു പോരാട്ടത്തിന്റെ കഥയാണ് എന്ന വ്യത്യാസം മാറ്റി നിർത്തിയാൽ ഒരു പക്ഷെ ദൃശ്യ വിസ്മയത്തിലും, ടെക്നൊളജിയിലും ബാഹുബലിയേക്കാൾ ഒരു പടിക്ക് മുൻപിൽ നിൽക്കും താനാജി.

വാർ സീക്വൻസുകളിലെ ചില രാത്രി ദൃശ്യങ്ങൾ, പ്രത്യേകിച്ച് വെള്ളത്തിലൂടെ ആക്രമണം വരുന്ന ചില സീനുകൾ, 'ട്രോയ്' സിനിമയിലെയൊക്കെ കടലിലെ സൈനിക വിന്യാസത്തിനെ ഓർമ്മിപ്പിക്കുന്നതാണ്.

ഈ സിനിമ ഒരു ഇംഗ്ലീഷ് മൂവി ആയിരുന്നുവെങ്കിൽ അതിന്റെ പേര് ഒരു പക്ഷെ ‘TANHAJI the Unsung Warrior’ എന്നാവുമായിരുന്നിരിക്കില്ല. അതിനേക്കാൾ ചേരുക ‘Reclaiming the Fort KONDANA’ എന്നായിരുന്നേനെ. Kondana fort എന്ന 'ഖോണ്ടാന കോട്ട'യാണ് സത്യത്തിൽ സിനിമയിലെ കേന്ദ്ര കഥാപാത്രം. പിന്നീട് ക്ളൈമാക്സ് എത്തുമ്പോഴേക്കും കഥയിലും പെർഫോമൻസിലും അജയ്ദേവ്ഗൺ Kondana fortനെ കീഴടക്കുന്നുവെന്നേയുള്ളൂ, അത്രക്ക് മുഴുനീള പ്രാധാന്യമാണ് സിനിമയിൽ ആ കോട്ടക്കുള്ളത്.

അജയ്ദേവ്ഗന്റെയും, ഒരു പക്ഷെ നായക കഥാപാത്രം ചെയുന്ന അജയ് ദേവ്ഗനേക്കാൾ, ഉദയ്ബാൻ എന്ന രാജ്പുത്ത് വീരന്റെ വില്ലൻ കഥാപാത്രം ചെയ്യുന്ന സൈഫ് അലിഖാന്റെയും 'കരിയർ ബെസ്റ്റ്' പെർഫോമൻസ് ആയിരിക്കും താനാജി.

സിനിമയിലെ ഏറ്റവും വലിയ സർപ്രൈസും, ഹൈ പോയിന്റും താനാജിയെയും, ഉദയ്ബാനെയും, ഖോണ്ടാനയെയും കടത്തി വെട്ടുന്ന ചത്രപതി ശിവാജി മഹാരാജിന്റെ കഥാപാത്രമാണ്. പ്രേക്ഷകർക്ക് അധികം സുപരിചിതനല്ലാത്ത നടൻ ശിവാജി മഹാരാജിന്റെ റോൾ അതിഗംഭീരമാക്കി എന്ന് തന്നെ പറയാം.

യുദ്ധത്തിന് പുറപ്പെടുന്ന താനാജിയെ, ശിവാജി മഹാരാജിന്റെ അമ്മ ജീജാ ഭായ് ആശീർവദിക്കുന്ന ഒരു സീനുണ്ട്. താനാജിയുടെ ശിരസിൽ കൈവച്ച് അമ്മ 'യശസ്വീ ഭവ' എന്ന് പറയുമ്പോൾ ഒരു പ്രത്യേക ടൈമിങ്ങിൽ ശിവാജി മഹാരാജ് 'ജഗദംബ' എന്ന് പറയുന്നുണ്ട്. രോമം ഇല്ലാത്തവർക്ക് പോലും രോമാഞ്ചം വരും, അത്രക്ക് ത്രസിപ്പിക്കുന്ന സീനാണത്.



ശിവാജി മഹാരാജിനെക്കുറിച്ചുള്ള ആദ്യ സിനിമയാണിതെന്ന് വിശ്വസിക്കുമോ എന്ന് ചോദിച്ചായിരുന്നു നിർത്തിയിരുന്നത്. വിശ്വസിക്കാൻ ആർക്കാണ് ബുദ്ധിമുട്ട്, അല്ലെ. ശിവാജി ഇത്ര വലിയ ഒരു നാഷണൽ ഹീറോ ആണെന്ന് അറിഞ്ഞാൽ മാത്രമല്ലെ, അദ്ദേഹത്തെ കുറിച്ച് ഒരു സിനിമ പോലും ഇതുവരെ ഉണ്ടായില്ല എന്ന് കേട്ടാൽ അത്ഭുതപ്പെടാൻ ആളുണ്ടാവൂ.

അതാണ് നമ്മൾ പഠിച്ച, നമ്മളെ പഠിപ്പിച്ച, നെഹ്രുവിയൻ സെക്കുലറിസത്തിൽ മുക്കി ബ്ലീച്ച് ചെയ്തെടുത്ത, സെകുലർ ചരിത്രത്തിന്റെ കുഴപ്പം.

എന്താണ് ശിവാജി മഹാരാജിന്റെ ഇത്ര വലിയ പ്രത്യേകത. വിസ്താര ഭയം കൊണ്ട് ചുരുങ്ങിയ വാക്കുകളിൽ പറയാം. ഒരിക്കൽ ഇന്ത്യയെ മുഴുവൻ വിഴുങ്ങാൻ തക്ക കരുത്ത് നേടിയിരുന്ന മുഗൾ എന്ന വമ്പൻ സാമ്രാജ്യത്തിന്റെ ആ സ്വപ്നം തകർത്ത് അവരുടെ അടിവേരിളക്കിയത് ശിവാജി മഹാരാജിന്റെ മറാത്താ സാമ്രാജ്യമാണ്. അതിന്റെ ‘പീക്കിൽ’ - ഏകദേശം 1760കൾ (1680ൽ 52-ആം വയസിൽ ശിവാജി മഹാരാജ് മരിച്ചിരുന്നു) - മറാത്താ സാമ്രാജ്യം ഇങ്ങ് തെക്ക് തമിഴ്‌നാട് മുതൽ അങ്ങ് വടക്ക് ഇന്നത്തെ പാകിസ്താനിലെ പെഷവാർ വരെയും, കിഴക്ക് ബംഗാൾ വരെയും വ്യാപിച്ചിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മുഖമുദ്രയായി മാറിയ 'സ്വരാജ്' എന്ന മുദ്രാവാക്യത്തിന് രാജ്യം കടപ്പെട്ടിരിക്കുന്നത് ശിവാജി മഹാരാജിനോടാണ്.

നെഹ്രുവിയൻ സെക്കുലറിസത്തിന്റെ അളവ് കോൽ പ്രകാരം ശിവാജി മഹാരാജിന് വലിയ ഒരു കുറവുണ്ടായിരുന്നു. അദ്ദേഹം ഹിന്ദു രാജാവായിരുന്നു. മുഗൾ എന്നത് ഇസ്ലാമിക സാമ്രാജ്യമായിരുന്നത് പോലെ അദ്ദേഹത്തിന്റെ മറാത്താ സാമ്രാജ്യം ഹിന്ദു സാമ്രാജ്യമായിരുന്നു. ഭഗവ (കാവി നിറം , കാവിക്കൊടി) എന്നത് ഹൃദയത്തിൽ കൊണ്ട് നടന്നിരുന്ന 'പ്രൗഡ് ഹിന്ദു'. അതായിരുന്നു നെഹ്രുവിയൻ സെക്കുലറിസത്തിന്റെ കണ്ണിൽ ശിവാജി മഹാരാജിന്റെ കുറവ്.

അത് കൊണ്ടാണ് റോമില ഥാപ്പറും, ഇർഫാൻ ഹബീബും പോലുള്ള നെഹ്രുവിയൻ-കമ്മ്യൂണിസ്റ്റ് ഹിറ്റോറിയന്മാർ എഴുതിയ ഇന്ത്യൻ ചരിത്ര പുസ്തകങ്ങളിലും, അതിനെ പിൻപറ്റി നിർമ്മിക്കപ്പെട്ട സിനിമകളിലും അദ്ദേഹത്തിന്റെ സമകാലികരായിരുന്ന മുഗൾ സുൽത്താന്മാർക്ക് കിട്ടിയ പ്രാധാന്യം ശിവാജി മഹാരാജിന് കിട്ടാതെ പോയത്. അത്കൊണ്ടാണ് ആരാണ് ശിവാജി മഹാരാജ് എന്ന് നമ്മൾക്ക് അറിയാതെ പോയത്, അത്കൊണ്ടാണ് ആ വീരനായകനെ കുറിച്ച് 70 കൊല്ലത്തിനുള്ളിൽ വന്ന ആദ്യ സിനിമയാണ് ഇതെന്ന് അറിയുമ്പോൾ നമുക്ക് അത്ഭുതം തോന്നാത്തത്.

ശിവാജി മഹാരാജിന്റെ, താനാജി സിനിമയുമായി ബന്ധപ്പട്ട ഒരു കാര്യം കൂടി സൂചിപ്പിക്കാം. ഒരു കോട്ട - ഫോർട്ട് - ആണ് സിനിമയിലെ നാലാമത്തെ ഹീറോ എന്ന് പറഞ്ഞല്ലോ. ശിവാജി മഹാരാജിന്റെ യുദ്ധ തന്ത്രങ്ങളിലും, മറാത്താ സാമ്രാജ്യം സ്ഥാപിക്കുന്നതിലും കോട്ടകൾക്ക് അദ്വിതീയമായ പങ്കാണുള്ളത്. ചുരുക്കിപ്പറയാം.

Fort-based Empire building എന്നാണ് മറാത്താ സാമ്രാജ്യത്തെ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ശിവാജി 15-ആം വയസിൽ ആദിൽഷായുടെ 4 കോട്ടകൾ (അതിലൊന്നായിരുന്നു ഈ സിനിമയിലെ നായകൻ ഖോണ്ടാന കോട്ട) സൂത്രത്തിൽ നേടിയെടുത്തതാണ് ജൈത്ര യാത്രയുടെ തുടക്കം. സൈനിക ശക്തിയിൽ നേരിട്ട് മുട്ടാൻ പറ്റില്ലായിരുന്ന മുഗൾ സൈന്യത്തിനെതിരെ ഗറില്ലാ യുദ്ധമുറയായിരുന്നു ശവജിയുടെ പ്രധാന ആയുധം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ രണനീതിയിൽ കോട്ടകൾക്ക് വലിയ പ്രാധാന്യമായിരുന്നു.

ശിവാജി മഹാരാജ് 15-ആം വയസിൽ നാല് കോട്ടകളും വെറും 2000 സൈനികരുമായി തുടങ്ങി, മറാത്താ സാമ്രജ്യമെന്ന അജയ്യമായ ഒരു സാമ്രാജ്യം സ്ഥാപിച്ച്, 52-ആം വയസിൽ മരിക്കുന്ന സമയത്ത് 3000 കോട്ടകളും 1 ലക്ഷം സൈനികരുമുണ്ടായിരുന്നു അദ്ദേഹത്തിന്റെ മറാത്താ സാമ്രാജ്യത്തിന് കീഴിൽ! അതാണ് മറാത്താ സാമ്രാജ്യത്തിൽ കോട്ടകൾക്കുള്ള പ്രാധാന്യം.

ലോക ചരിത്രത്തിലെ അലക്‌സാണ്ടറുടെയും, ചെങ്കിസ് ഖാന്റെയും പോലുള്ള പല പ്രമുഖ സാമ്രാജ്യങ്ങൾക്കും സംഭവിച്ച പോലെ, സ്ഥാപകൻ മരിച്ച് പോയാൽ മാസങ്ങൾക്കുള്ളിൽ സാമ്രാജ്യവും ചിന്നഭിന്നമാവുന്നതല്ല, മറാത്താ സാമ്രാജ്യത്തിന്റെ കാര്യത്തിൽ കണ്ടത്. ശിവാജി മഹാരാജിന്റെ മരണ ശേഷവും പിന്നെയും ഏകദേശം ഒന്നര നൂറ്റാണ്ടിനടുത്ത് മറാത്താ സാമ്രാജ്യം അജയ്യ ശക്തിയായി തുടർന്നു, അദ്ദേഹത്തിന്റെ മരണ സമയത്തുണ്ടായിരുന്നതിന്റെ അനേക മടങ്ങ് വിസ്താരമുള്ള ഒരു പാൻ-ഇന്ത്യ കൂറ്റൻ സാമ്രാജ്യമായി അത് വളർന്നു. പിന്നീട് ബ്രിട്ടീഷ് കാരോട് പോരാടിയാണ് ആ മഹാസാമ്രാജ്യം അവസാനിക്കുന്നത് - ഏകദേശം 1800കളോടെ.

അപ്പോൾ ഹിന്ദു എന്നത് ഒരു കുറവായിരുന്ന നെഹ്‌റുവിയൻ സെക്കുലറിസം, 2014-ഓടെ പിഴുതെറിയപ്പെട്ടതിന് ശേഷമുള്ള, ഭാരതചരിത്രം ശുദ്ധ വായു ശ്വസിക്കാൻ തുടങ്ങിയ, പുതിയ കാലത്തിൽ നിന്ന് ഊർജം ഉൾക്കൊണ്ട് നിർമ്മിക്കപ്പെട്ട ശിവാജി മഹാരാജിന്റെ ആദ്യത്തെ സിനിമ കാണാനിരിക്കുമ്പോൾ ഇതെല്ലം ഓർമയിൽ ഉണ്ടായിരിക്കണം.

ജയ് ഭവാനി, ജയ് ശിവാജി....ജഗദംബ!!