രണ്ട് വശങ്ങൾ ആണ് ഇതിലുള്ളത്.
ഒന്ന്, മതേതര സ്ഥാപനങ്ങളായ സർക്കാരോ, കോടതിയോ ഒരു മതവിഭാഗത്തിന്റെ മാത്രം കാര്യങ്ങളിൽ തുടർച്ചയായി ഇടപെട്ട് തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നതിലെ ശരികേട്.
രണ്ട്, ശബരിമലക്ക് കേരളത്തിലെ ഹിന്ദു ജീവിതത്തിൽ മറ്റ് ആയിരക്കണക്കിന് ക്ഷേത്രങ്ങൾക്കില്ലാത്ത എന്തെങ്കിലും പ്രാധാന്യം ഉണ്ടെങ്കിൽ അതിനെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളിലെ ഒരു പ്രധാനപ്പെട്ട ഒരു ഘട്ടം വിജയിക്കുന്ന കാഴ്ചയി ഈ സുപ്രീം കോടതി വിധി.
ഇതിലേക്കെല്ലാം വിശദമായി കടക്കുന്നതിന് മുൻപ് ഒരു കാര്യം കൂടി വ്യക്തമാക്കേണ്ടിയിരിക്കുന്നു:
ഇതേ കോടതി മുത്തലാക്ക് നിരോധിച്ചപ്പോൾ ഇല്ലാത്ത പ്രശ്നം എന്താണിതിലുള്ളത്?,
പണ്ട് 'സതി' എന്ന ദുരാചാരം നിരോധിച്ചപ്പോഴും ഇത്പോലെ എതിർത്തിട്ടുണ്ടാവില്ലെ?
ഈ രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ മുന്നോട്ട് പോകാൻ കഴിയില്ല.
ശബരിമല വിഷയവുമായി നോക്കുമ്പോൾ തെറ്റായ താരതമ്യങ്ങൾ ആണ് ഇവ രണ്ടും. വിശ്വാസത്തിന്റെ പേരിൽ സ്ത്രീയെ 'കൊല്ലുന്ന' ഒരു ‘ക്രിമിനൽ കുറ്റ’മായിരുന്നു സതി. സ്ത്രീകളുടെ ജീവൻ തന്നെ ഇല്ലാതാക്കുന്ന അങ്ങനെ പൊതുസമൂഹത്തിന്റെ വിഷയമായ ഒരു സാമൂഹ്യ ദുരാചാരം - social evil - ആയിരുന്നു സതി. അതിൽ ഒരു സെക്കുലർ സർക്കാരിനും, രാജ്യത്തെ നീതിന്യായ കോടതിക്കും ഇടപെടാൻ ധാർമ്മികമായ ഉത്തരവാദിത്വം ഉണ്ട്.
അതുപോലെ മുത്തലാക്കും വിശ്വാസത്തിന്റെ പേരിൽ സ്ത്രീകളുടെ ജീവിതം വഴിമുട്ടിക്കുന്ന ഒന്നായിരുന്നു. അതിലൂടെ വലിച്ചെറിയപ്പെടുന്ന സ്ത്രീജീവിതങ്ങൾ സാമൂഹികമായ പ്രശ്നം ആയിരുന്നു. അതുകൊണ്ട് തന്നെ കോടതിക്കും സർക്കാരിനും അതിൽ ആ സ്ത്രീകൾക്ക് വേണ്ടി നിൽക്കേണ്ട ഉത്തരവാദിത്വം ഉണ്ട്.
സതിയും മുത്തലാക്കും രാജ്യം മുഴുവൻ വരുന്ന കാര്യങ്ങൾ ആയിരുന്നു.
ഇത് രണ്ടിനെയും രാജ്യത്തെ ലക്ഷക്കണക്കിന് ക്ഷേത്രങ്ങളിൽ ഒന്നിൽ മാത്രം ഉള്ള ഒരു ആരാധന സമ്പ്രദായവുമായി താരതമ്യം ചെയ്യുന്നത് എങ്ങിനെയാണ്?
ശബരിമല എന്ന ഒറ്റ ക്ഷേത്രത്തിലെ 'യുവതി നിയന്ത്രണം' എങ്ങിനെയാണ് സതി, മുതലാക്ക് പോലുള്ള social evils ആയി താരതമ്യം ചെയ്യുന്നത്?
ഇത് ഒരു ആരാധനാ രീതിയും മറ്റ് രണ്ടും ദുരാചാരങ്ങളും അല്ലെ.
രണ്ടിനെയും ഒരേ നുകത്തിൽ കെട്ടുന്നതെങ്ങിനെ?
മറ്റ് രണ്ട് കേസിലെയും പോലെ ശബരിമലയിലെ ആരാധനാ രീതി രാജ്യത്തെ സ്ത്രീകളുടെ ജീവിക്കാനുള്ള അവകാശത്തിനു -right to live- മേൽ വെല്ലുവിളിയാവുന്നുണ്ടോ?
അവരുടെ ജീവിതം ദുസ്സഹമാക്കുന്നുണ്ടോ?
ഇല്ല എന്നല്ലേ ഉത്തരം.
പിന്നെ എന്ത് താരതമ്യം ആണ് ശബരിമല വിഷയത്തിന് സതിയും മുത്തലാക്കുമായി ഉള്ളത്?
അങ്ങനെയല്ലാത്തിടത്തോളം സർക്കാർ പോലെ കോടതി പോലെ ഉള്ള സെക്കുലർ സ്ഥാപനങ്ങൾക്ക് അതിൽ ഇടപെടേണ്ട കാര്യം എന്താണുള്ളത്?
ആരാധനയും ദുരാചാരവും തമ്മിൽ കടലും കടലയും തമ്മിലുള്ള വ്യത്യാസമുണ്ട്.
ഇനി പ്രധാന വിഷയത്തിലേക്ക് വന്നാൽ മുകളിൽ പറഞ്ഞതിലെ രണ്ടാമത്തെ വശം ആദ്യം പരിശോധിക്കാം:
ശബരിമലക്ക് കേരളത്തിലെ ഹിന്ദു ജീവിതത്തിൽ മറ്റ് ആയിരക്കണക്കിന് ക്ഷേത്രങ്ങൾക്കില്ലാത്ത എന്തെങ്കിലും പ്രാധാന്യം ഉണ്ടെങ്കിൽ അതിനെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളിലെ ഒരു പ്രധാനപ്പെട്ട ഒരു ഘട്ടം വിജയിക്കുന്ന കാഴ്ചയി ഈ സുപ്രീം കോടതി വിധി.
രാജ്യത്തെ പ്രത്യേകിച്ച് കേരളത്തിലെ ആയിരക്കണക്കിന് ക്ഷേത്രങ്ങൾ പോലെ വെറും സാധാരണമായ മറ്റൊരു ക്ഷേത്രം മാത്രമാണ് ശബരിമല എന്ന് വിശ്വസിക്കുന്ന ഹിന്ദുക്കൾക്ക് വായന ഇവിടെ നിർത്താം. ഇനി പറയാൻ പോകുന്നതിൽ നിങ്ങൾക്ക് താല്പര്യം ഉണ്ടാവാൻ വഴിയില്ല.
ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും വ്രതമെടുത്ത് മണ്ഡലകാലത്ത് -മകരമാസത്തിൽ , ഡിസംബർ-ജനുവരി കാലം - ശബരിമലയിൽ പോയവർക്ക് അറിയാം ആ സമയത്തിന്റെ അനുഭൂതി. നാടെങ്ങും ദേശവിളക്കുകൾ ആയിരിക്കും ആ സമയത്ത്. ശരണം വിളികളാൽ മുഖരിതമായ സന്ധ്യകൾ ആയിരിക്കും ആ നാളുകളിൽ. വർഷത്തിലെ ആ രണ്ട് മാസക്കാലം നാട് മുഴുവൻ ഹൈന്ദവ ഭക്തിയുടെ അക്ഷ രാർത്ഥത്തിലുള്ള വേലിയേറ്റം തന്നെയാണ് ദൃശ്യമാവുക.
അത് കൊണ്ടാണ് ഒരിക്കൽ ആ അനുഭൂതി സ്വയം അറിഞ്ഞ ഒരു ഭക്തൻ ഇനി അടുത്ത വർഷം പോകുന്നില്ല എന്ന് തീരുമാനിച്ചാലും അടുത്ത മണ്ഡലകാലം വരുമ്പോൾ തീരുമാനം മാറ്റുന്നത്.
രാജ്യത്തെ തന്നെ ഏറ്റവും വലിയ സമ്പത് ഉണ്ടെന്ന് പറയപ്പെടുന്ന തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിനോ, പിന്നെ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിനോ ഇല്ലാത്തതും ശബരിമല അയ്യപ്പ ക്ഷേത്രതിനുള്ളതുമായ പ്രത്യേകതയാണ് അത്. അതാണ് കേരളത്തിലെ ഹിന്ദു ജീവിതത്തിൽ ശബരിമലക്കുള്ള സവിശേഷ സ്ഥാനം. ഇതംഗീകരിക്കുന്നവർക്ക് തുടർന്നും വായിക്കാം.
അങ്ങനെ കേരളത്തിലെ, ഒരു പരിധി വരെ എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും, ഹിന്ദുത്വത്തിന്റെ നേടും തൂൺ ആണ് ശബരിമല എന്ന് കാണാം.
കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മതം മാറ്റ ലോബിക്ക് ഏറ്റവും വലിയ തലവേദന ശബരിമല ആണെന്ന വാദത്തിന്റെ അടിസ്ഥാനവും അത് തന്നെയാണ്.
പത്മനാഭസ്വാമി ക്ഷേത്രവും ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രവും പോലുള്ള എണ്ണം പറഞ്ഞ ക്ഷേത്രങ്ങൾ വേറെ ഒരുപാടുണ്ടായിട്ടും ശബരിമല മാത്രം എന്നും വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുന്നതും പല പ്രാവശ്യം പലവിധം അക്രമണങ്ങൾക്കിരയായതും സൂചിപ്പിക്കുന്നത് ശബരിമലക്ക് മാത്രമുള്ള ആ പ്രത്യേകതയും, അതുമൂലം ഊർജ്വസ്വലമായി നിൽക്കുന്ന ഹിന്ദുത്വവും, അത് ചിലരുടെ കണ്ണിലെ കരടാവുന്നു എന്നതുമാണ്.
ശബരിമല തീവെപ്പ്, കുരിശ് പ്രത്യക്ഷപ്പെട്ട നിലക്കൽ വിവാദം, ജയമാല വിവാദം, കുറച്ച് വർഷങ്ങൾ തുടർച്ചയായി മണ്ഡലകാലങ്ങളിൽ മാത്രം ഉയർന്ന് വരാറുള്ള, ഇക്കഴിഞ്ഞ മഹാപ്രളയസമയത്ത് പോലും ഉണ്ടാവാതിരുന്ന മുല്ലപെരിയാർ പൊട്ടൽ ഭീഷണി. ഈ പരമ്പരയിലെ ഏറ്റവും പുതിയതാണ് കേരളവുമായോ, ശബരിമലയുമായോ, ഭക്തരുമായോ യാതൊരു ബന്ധവുമില്ലാത്ത Indian Young Lawyers Association എന്ന സംഘടന ഇന്ന് സുപ്രീം കോടതിയിൽ നിന്ന് സമ്പാദിച്ചിരിക്കുന്ന വിധി.
സുപ്രീം കോർട്ടിൽ നടന്ന വാദം കേൾക്കലിന്റെ അവസാന ദിവസങ്ങളിൽ ആ പരാതിയിൽ ഒപ്പിട്ടിരുന്ന വനിതാ വക്കീൽ പ്രേരണ കുമാരി കേസിൽ നിന്ന് പിന്മാറിയിരുന്നു. അപ്പീലിൽ ഒപ്പിടുന്ന സമയത്ത് ശബരിമലയെ കുറിച്ച് അറിയില്ലെന്നായിരുന്നു അവർ പറഞ്ഞത്. തങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടിരുന്നു എന്നും വൈകിയ വേളയിലാണ് സത്യം തിരിച്ചറിയുന്നത് എന്നുമാണ് അവർ പറഞ്ഞത്. അതുകൊണ്ടാണ് മുകളിൽ സൂചിപ്പിച്ച വിവാദ-ആക്രമണ പരമ്പരയുടെ തുടർച്ചയായി ശബരിമല നശിച്ച് കാണണമെന്ന് ആഗ്രഹിക്കുന്ന ആരൊക്കെയോ ചേർന്ന് കൊടുത്ത കേസ് ആണിതെന്ന് സംശയിക്കാൻ കാരണം.
(https://barandbench.com/sabarimala-case-petitioners-bhakti-pasrija-prerna-kumari/)
അത്കൊണ്ടാണ് ഇതിനെ ഹിന്ദു മതത്തിലെ പുരോഗമന വിഭാഗവും യാഥാസ്ഥിതിക വിഭാഗവും തമ്മിലുള്ള മത്സരം ആയിക്കാണാൻ സാധിക്കാത്തത്.
സ്ത്രീകളും കൂടി പോകുന്നത് കൊണ്ട് ശബരിമലക്ക് മാത്രമുള്ള ആ പ്രത്യേകത - മണ്ഡലകാലം എന്ന വർഷത്തിലെ 2 മാസക്കാലം നാട്ടിൽ ഉണ്ടാവുന്ന ഭക്തിയുടെ തിരതള്ളലിനും, അതിലൂടെ ഹിന്ദുത്വം പുത്തൻ ഊർജ്ജം കൈവരിക്കുന്നതിനും കരണമാവുക എന്ന പ്രത്യേകത - ഇല്ലാതാവുന്നതെങ്ങിനെ എന്ന ചോദ്യം സ്വാഭാവികമായും ഉയരാം.
ഇതുവരെ ഇല്ലാതിരുന്ന സ്ത്രീകളും കൂടി ആവുമ്പൊ ആ ഭക്തിയുടെ അന്തരീക്ഷം കൂടുതൽ ശക്തമാവുകയല്ലേ ഉണ്ടാവുക. ന്യായമായ ചോദ്യം.
മണ്ഡലകാലത്ത് മലക്ക് പോയവർക്കറിയാം പമ്പ മുതൽ സന്നിധാനം വരെ മിക്ക ദിവസങ്ങളിലും അഞ്ചും പത്തും മണിക്കൂറുകൾ നീളുന്ന ക്യൂവും, വിയർത്ത് കുളിച്ച് പരസ്പരം ഒട്ടിപ്പിടിച്ച് നിൽക്കുന്ന മനുഷ്യ സാഗരവും. മകരവിളക്ക് ദിവസത്തെയും മറ്റും ലൈവ് ടെലികാസ്റ്റ് കണ്ടിട്ടിലുവർക്കും മനസിലാവും.
ഈ തിരക്കിലേക്കാണ് ഇനി സ്ത്രീകൾ കൂടി ചെല്ലുന്നത്. പരസ്പരം ശരീരത്തിൽ തൊടാതെ ഈ തിരക്കിൽ സന്നിധാനം വരെ എത്താൻ പറ്റില്ല എന്ന അവസ്ഥയിൽ അവിടെ അപ്പോൾ സ്ത്രീകളുടെ ഭാഗത്ത് നിന്ന് പരാതികൾ വരും എന്ന കാര്യത്തിൽ സംശയം വേണ്ട. വ്രതശുദ്ധിയോടെ വരുന്ന അയ്യപ്പൻ മാരോട് ചെയ്യുന്ന പാപം ആണ് അതെന്ന കാര്യം തൽക്കാലം മറക്കാം.
അപ്പോൾ അങ്ങനെ സ്ത്രീകൾക്ക് ബുദ്ധിമുട്ട് ഉണ്ടാവുന്ന സാഹചര്യം ഒഴിവാക്കിക്കൊടുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വം ആണ്. അതിനെന്താണ് വഴി. ഈ തിരക്കിൻറെ കാരണം ദിവസം മുഴുവൻ ഉള്ള ദർശനം മണ്ഡലകാലത്ത് മാത്രമേയുള്ളൂ എന്നതാണ്. അപ്പോൾ ദർശനം ‘മറ്റേത് ക്ഷേത്രത്തിലെയും പോലെ’ വർഷം മുഴുവൻ ആക്കുക എന്നതാണ് സർക്കാരിന്റെ മുന്നിലുള്ള ഏറ്റവും സ്വാഭാവികമായ പരിഹാരമാർഗം.
‘മറ്റേത് ക്ഷേത്രത്തിലെയും പോലെ’ എന്ന വാക്യം പ്രത്യേകം ശ്രദ്ധിക്കുക.
തീർന്നോ ശബരിമലയുടെ പ്രത്യേകത!
മണ്ഡലകാലത്ത് മാത്രം ഉണ്ടാവുന്ന ഭക്തിയുടെ തിരയിളക്കം ഇല്ലാതായില്ലേ!
പത്മനാഭ സ്വാമി ക്ഷേത്രവും ഗുരുവായൂരും പോലെ ഭക്തിയുടെ പ്രത്യേക മാസ്മരികതയൊന്നുമില്ലാതെ എല്ലാവരും പോകുന്ന മറ്റേതൊരു ക്ഷേത്രവും പോലെയായില്ലേ!
ശബരിമലക്ക് മാത്രം ഉണ്ടായിരുന്ന ആ കൊമ്പ് പറിച്ചില്ലേ!
ഇത് ഒരു സാധ്യതയാണ്. ഇങ്ങനെത്തന്നെ ആവണമെന്നില്ല. ആയിക്കൂടെന്നുമില്ല. വിധിനേടിയെടുത്ത ഭക്തരല്ലാത്ത ശബരിമല വിനോദ സഞ്ചാരികളുടെ, ട്രെക്കിങ്ങ്കാരുടെ തള്ളിക്കയറ്റം സാവധാനം ഇല്ലാതായി കാലാന്തരേണ മണ്ഡലകാലത്ത് എല്ലാം പതിവ് പോലെ പുരുഷന്മാർ മാത്രവും ബാക്കി സമയങ്ങളിൽ എല്ലാവരും എന്ന രീതിയിൽ ഈ വ്യവസ്ഥ സ്വയം ക്രമീകരിക്കപ്പെട്ട് കൂടായ്കയുമില്ല. നശിപ്പിക്കാൻ വരുന്നതിനെ വരെ സ്വംശീകരിച്ച് സ്വന്തം ഊർജ്ജമാക്കി മാറ്റി മുന്നോട്ട് പോവുക എന്നത് സനാതനധർമ്മത്തിന്റെ മാത്രം ശക്തിയാണ്. അങ്ങനെയെങ്കിൽ കൂടുതൽ കരുത്തുറ്റ ശബരിമലയായിരിക്കും അതിൽ നിന്ന് ഉദയം ചെയ്യുന്നത്. എല്ലാം കാലം തെളിയിക്കും.
ഇനി, യുക്തിയിലും (rationality), പരിശോധിച്ച് ബോധ്യപ്പെടാൻ പറ്റുന്ന തെളിവുകളിലും (verifiable proofs and evidence) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കോടതിയോ, മതേതര സ്ഥാപനമായ സർക്കാരോ ഒരു മതവിഭാഗത്തിന്റെ മാത്രം കാര്യങ്ങളിൽ തുടർച്ചയായി ഇടപെട്ട് തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നതിലെ ശരികേട്സെക്കുലർ സ്ഥാപനങ്ങളായ കോടതിയും സർക്കാരും, സമൂഹത്തിന് പൊതുവിൽ നിരുപദ്രവകരമായ ഒരു ക്ഷേത്ര ആരാധനാ ക്രമം മാറ്റണം എന്ന് പറയുന്നതിലെ ശരികേട് നോക്കാം:
'നിരുപദ്രവകരമായ' എന്ന വാക്ക് പ്രത്യേകം ശ്രദ്ധിക്കുക. മുകളിൽ പ്രതിപാദിച്ച സതി, മുത്തലാക്ക് പോലുള്ള മനുഷ്യന്റെ ജീവനോ സ്വത്തിനോ സമാധാനത്തിനോ പൊതുവിൽ പറഞ്ഞാൽ right to live നോ യാതൊരു വെല്ലുവിളികൾ ഉയർത്താതെ ഒരു മതപരമായ വിഷയത്തിൽ ഒരു മതേതര സ്ഥാപനം കൈ കടത്തേണ്ട കാര്യം ഇല്ല.
ഭരണഘടന അനുശാസിക്കുന്ന മത സ്വാതന്ത്ര്യം ഹിന്ദുവിന് മാത്രം നിഷേധിക്കുന്ന കാര്യം ആണിത്.
Right to practice, preserve, propagate എന്ന മതത്തിന്റെ കാര്യത്തിലെ ഫണ്ടമെന്റൽ റൈറ്റ് ആണ് ഹിന്ദുവിന് ഇവിടെ നിഷേധിക്കപ്പെട്ടത്.
ഹിന്ദുവിന്റെ മതത്തിലെ ‘പ്രാക്റ്റീസ്’ ആണ് ഓരോ ക്ഷേത്രത്തിലും അവിടുത്തെ മൂർത്തിയുടെ സ്വഭാവമനുസരിച്ച് വ്യത്യസ്തമായ ആരാധനാ മാർഗങ്ങൾ സ്വീകരിക്കുക എന്നത്. അത് കൊണ്ടാണ് ചില ക്ഷേത്രങ്ങളിൽ പൂജ ചെയ്യാൻ സ്ത്രീകൾക്ക് മാത്രം അവകാശം - ഉദാഹരണം പാമ്പ് മേക്കാട്, ചില ക്ഷേത്രചടങ്ങുകളിൽ പുരുഷന് പ്രവേശനം നിഷേധിക്കപ്പെടുന്നത് - ഉദാഹരണം ആറ്റുകാൽ പൊങ്കാല. അത്തരം ഒരു പ്രത്യേകതയാണ് ശബരിമലയിലുള്ളതും, ശബരിമലയിലെ പ്രതിഷ്ഠ പുരുഷ ബ്രഹ്മചര്യ രീതിക്ക് പകരം സ്ത്രീ ബ്രഹ്മചര്യം അനുസരിച്ചുള്ളതായിരുന്നെങ്കിൽ ഒരുപക്ഷെ പുരുഷന്മാർക്കായിരുന്നേനെ അവിടെ നിയന്ത്രണം.
ഇങ്ങനെ 'മറ്റാർക്കും ഉപദ്രവമില്ലാതെ' സ്വന്തം രീതിയിൽ 'മതം പ്രാക്റ്റീസ്' ചെയ്യാനുള്ള ഹിന്ദുവിന്റെ അവകാശത്തിലുള്ള സെകുലർ ഭരണകൂടത്തിന്റെ കടന്നുകയറ്റമാവുകയാണ് ശബരിമല വിധി.
ശിവക്ഷേത്രങ്ങളിൽ വലം വക്കുന്നത് പൂർത്തിയാക്കാൻ അവിടുത്തെ ആരാധന രീതി അനുസരിച്ച് ചെയ്യാൻ പാടില്ലാത്തതാണ്. നാളെ ഇതിനെക്കുറിച്ച് കേട്ടറിവ് മാത്രമുള്ള വിശ്വാസിയല്ലാത്ത ഒരാൾ ഏതെങ്കിലും ഒരു പേപ്പർ അസോസിയേഷന്റെ ബാനറിൽ എന്റെ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു എന്ന് ഒരു PIL സുപ്രീം കോടതിയിൽ ഫയൽ ചെയ്താൽ ഒരു പക്ഷെ ഭരണഘടന വായിച്ച് നോക്കി ഇനിമുതൽ ശിവക്ഷേത്രത്തിലും പ്രദക്ഷിണം പൂർത്തിയാക്കണം എന്ന് നിയമം കൊണ്ട് വന്നാൽ എത്ര ബാലിശമായിരിക്കും അത്. നിയമത്തിന്റെ കണ്ണിൽ പക്ഷെ അതെത്ര പെർഫെക്റ്റുമായിരിക്കും. അതാണ് സത്യത്തിൽ ശബരിമല വിധിയിൽ സംഭവിച്ചിട്ടുള്ളത്.
അബ്രഹാമിക് അല്ലെങ്കിൽ സെമിറ്റിക് മതങ്ങളുമായി ഹിന്ദുമതത്തിന് യാതൊരു താരതമ്യവുമില്ല. അവരുടെ ഒരു ചർച്ചിലെ അല്ലെങ്കിൽ മോസ്കിലെ പോലെതന്നെയായിരിക്കാം ലോകത്തുള്ള ബാക്കി സകലയിടങ്ങളിലും. പക്ഷെ ഹിന്ദുവിന് അങ്ങനെയല്ല. One-book-one-god വൈദേശിക മതങ്ങളെ പോലെ one-size-fit-for-all എന്ന രീതിയിൽ അല്ല ഹിന്ദുവിന്റെ കാര്യങ്ങൾ.
നാനാത്വത്തിൽ ഏകത്വം എന്നത് ഈ രാജ്യത്തിൻറെ മുഖമുദ്രയായത് ഈ രാജ്യം നിലനിൽക്കുന്നത് നാനാത്വത്തിൽ ഏകത്വം അടിസ്ഥാന സ്വഭാവമായ സനാതന ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ ആയത് കൊണ്ടാണ്. അതിന് തടസ്സമാവുന്നത് ബ്രിട്ടീഷ്കാരിൽ നിന്ന് സ്വാതന്ത്ര്യം നേടുന്ന കാലത്ത് എഴുതിയുണ്ടാക്കിയ നമ്മുടെ ഭരണഘടനയാണെങ്കിൽ അതിനെ നമ്മുടെ നാടിൻറെ ആത്മാവിനനുഗുണമായി മാറ്റിയെഴുതുക തന്നെ വേണം. ഇതിനോടകം നൂറിലധികം മാറ്റം വരുത്തിയ ഭരണഘടനയെക്കുറിച്ചാണ് പറയുന്നത്.
കോടതിയും സർക്കാരും പോലുള്ള സെക്കുലർ സ്ഥാപനങ്ങൾ ഹിന്ദുവിന്റെ കാര്യത്തിൽ മാത്രം കൈകടത്തൽ നടത്തുന്നു എന്ന് പറഞ്ഞത് നമുക്ക് മുന്നിലുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്:
അങ്ങേയറ്റം മാരകമായ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന വ്യവസായ ശാലകൾ എല്ലാ വ്യവസ്ഥകളും മറികടന്ന് വർഷത്തിലെ 365 ദിവസവും തോന്നിയ പോലെ പ്രവർത്തിക്കുന്ന രാജ്യത്ത് പരിസ്ഥിതി പ്രശ്നങ്ങളുയുടെയും മറ്റും പേര് പറഞ്ഞ് വർഷത്തിൽ ഒറ്റ ദിവസം മാത്രം ഹിന്ദു ജനത ആഘോഷിക്കുന്ന ദീപാവലിക്കും, ഹോളിക്കും, ബിഹുവിനും, തൃശ്ശൂർ പൂരത്തിനും, ജെല്ലിക്കെട്ടിനും എല്ലാം എല്ലാം നിയന്ത്രണങ്ങൾ ഏർപ്പെടുത്തപ്പെടുന്നത് നാം കണ്ടു.
മറ്റ് മതവിഭാഗങ്ങളിൽ സമാന കാര്യങ്ങളിൽ ആരും കേസിനു പോകാത്തത് കൊണ്ടാണ് അല്ലാതെ ഹിന്ദുവിനോട് പ്രത്യേകിച്ച് പക്ഷപാതമൊന്നുമില്ല എന്ന വാദം വേണമെങ്കിൽ ഉന്നയിക്കപ്പെടാം.
പക്ഷെ അനുഭവം അങ്ങനെയല്ല.
ഒരുദാഹരണം പറഞ്ഞാൽ ഈയടുത്ത കാലത്തുണ്ടായ കുമ്പസാര-ലൈംഗിക വിവാദ സമയത്ത് കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഒരു കേസ് വന്നു. ഒറ്റദിവസം കൊണ്ട് ആ കേസെടുത്ത് ചവറ്റുകുട്ടയിലെറിഞ്ഞു കോടതി എന്നിട്ട് പരാതിക്കാരിയോട് പറഞ്ഞു കുമ്പസാരിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ മതം മാറുകയായിരിക്കും നല്ലത്. എത്ര മനോഹരമായ നിർദ്ദേശം അല്ലെ.
ഇത് ഒരു പള്ളിയെ മാത്രം ബാധിക്കുന്ന കാര്യമല്ല എന്നോർക്കുക. എന്നാൽ ശബരിമലയിൽ യവ്വനയുക്തയായിരിക്കുമ്പോൾ തന്നെ കേറണം എന്ന് പറഞ്ഞ് കേസ് കൊടുത്തവരോട് കോടതി പറഞ്ഞില്ല അയ്യപ്പനോട് ഇത്ര ഭക്തിയുണ്ടെകിൽ വേറെയും നൂറുകണക്കിന് അയ്യപ്പ ക്ഷേത്രങ്ങൾ ഉണ്ടല്ലോ അവിടെ പോകൂ എന്ന്. പകരം പൊതുവിടത്തിൽ ഇട്ട് അലക്കി വെളുപ്പിക്കാനായി കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടു. എന്തെ കുമ്പസാരത്തിന്റെ കേസ് ഭരണഘടന ബെഞ്ചിന് വിടാഞ്ഞൂ? ശബരിമല എന്ന ഒറ്റ ക്ഷേത്രത്തിലെ കേസ് ഭരണഘടനാ ബെഞ്ചിന് വിടാമെങ്കിൽ കുമ്പസാരം എന്ന എല്ലാ ചർച്ചകളിലും നിലനിൽക്കുന്ന അത്യധികം വ്യാപ്തിയുള്ള ഒരു കേസ് ഭരണഘടനാ ബെഞ്ചിന് വിടാതിരുന്നത് എന്ത് കൊണ്ടാണ്.
അത് പോലെ ശബരിമല എന്ന ഒറ്റ ക്ഷേത്രത്തിലെ സ്ത്രീപ്രവേശനത്തിന് വേണ്ടി ഇത്രയധികം ഊർജ്ജം ചിലവഴിക്കാൻ തയാറായ കോടതി മുസ്ലിം സമുദായത്തിലെ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളുടെ മോസ്കിൽ പോകാനുള്ള അവകാശത്തിന് വേണ്ടി ഭരണഘടനാ ബെഞ്ച് സ്ഥാപിക്കാതിരുന്നത് എന്തുകൊണ്ടാണ്. കേസ് ആരും കൊടുക്കാത്തത്കൊണ്ടാണോ. അല്ലല്ലോ
അത് പോലെ ശബരിമല എന്ന ഒറ്റ ക്ഷേത്രത്തിലെ സ്ത്രീപ്രവേശനത്തിന് വേണ്ടി ഇത്രയധികം ഊർജ്ജം ചിലവഴിക്കാൻ തയാറായ കോടതി മുസ്ലിം സമുദായത്തിലെ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളുടെ മോസ്കിൽ പോകാനുള്ള അവകാശത്തിന് വേണ്ടി ഭരണഘടനാ ബെഞ്ച് സ്ഥാപിക്കാതിരുന്നത് എന്തുകൊണ്ടാണ്. കേസ് ആരും കൊടുക്കാത്തത്കൊണ്ടാണോ. അല്ലല്ലോ
അപ്പോൾ ഹിന്ദുവിന്റെ മതസ്വാതന്ത്ര്യത്തിന്റെ കാര്യം വരുമ്പോൾ മാത്രം രാജ്യത്തെ സെക്കുലർ സംവിധാനങ്ങൾ അമിതാവേശം കാണിക്കുന്നു എന്ന വാദത്തിൽ കഴമ്പുണ്ട് എന്ന് തന്നെ വേണ്ടേ കരുതാൻ. അതിലെ ഏറ്റവും പുതിയ അദ്ധ്യായം മാത്രം അല്ലേ ശബരിമല വിഷയം.
-സ്വാമി ശരണം




No comments:
Post a Comment