Sunday, April 17, 2016

പുറ്റിങ്ങൽ വെടിക്കെട്ടപകടവും തൃശൂർ പൂരവും കൈ പൊള്ളിയ ഹൈന്ദവ സംഘടനകളും

കഴിഞ്ഞ ദിവസം, ഏപ്രിൽ 10 വെളുപ്പിന് കൊല്ലം ജില്ലയിലെ പരവൂർ പുറ്റിങ്ങൽ ദേവിക്ഷേത്രത്തിൽ നടന്ന അതി അതിദാരുണമായ ഒരു ദുരന്തത്തെ എങ്ങിനെയാണ് കൃത്യം ഒരാഴ്ച കഴിഞ്ഞ് നടക്കാനിരുന്ന തൃശൂർ പൂരത്തിനെതിരെയുള്ള മാരകമായ പ്രചാരണത്തിനുള്ള ഒരു ഉപകരണമാക്കി മാറ്റിയത് എന്ന് നമ്മൾ കൊണ്ടിരുക്കുകയാണ്.

ഇന്ത്യയുടെ സാംസ്കാരിക ചിഹ്നങ്ങളായ, രാജ്യത്തെ പ്രധാനപ്പെട്ട ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കും തീർഥാടനകേന്ദ്രങ്ങൾക്കും എതിരെ കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യമൊട്ടുക്ക് ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന ഒരു ഗൂഡാലോചനയിലെ ഏറ്റവും പുതിയ അദ്ധ്യായം ആണ് തൃശൂർ പൂരത്തിനെതിരെ നടക്കുന്ന പ്രചണ്ഡ പ്രചാരണം എന്ന് ആരെങ്കിലും സന്ദേഹപ്പെട്ടാൽ തെറ്റ് പറയാൻ കഴിയില്ല.

ശബ്ദ മലിനീകരണത്തിന്റെയും അന്തരീക്ഷ മലിനീകരണത്തിന്റെയും പേരിൽ ദീപാവലിക്കെതിരെയും, ജല മലിനീകരണത്തിന്റെ പേരിൽ ഗണേശോത്സവത്തിനെരെയും, ജല ധൂർത്തിത്തിന്റെ പേരിൽ ഹോളിക്കെതിരെയും, മൃഗ പീഡനത്തിന്റെ പേരിൽ ജെല്ലിക്കെട്ടിനെതിരെയും നടക്കുന്ന പ്രചാരണങ്ങൾ ദേശിയ തലത്തിലെ ഉദാഹരണങ്ങളാകുമ്പോൾ കേരളത്തിലെതാണ്  ആന പീഡനത്തിന്റെ പേരിൽ ഗുരുവായൂർ ക്ഷേത്രത്തിനെതിരെയും, സത്രീ പ്രവേശനത്തിന്റെ പേരിൽ ശബരിമല ക്ഷേത്രത്തിനെതിരെയും, വെടിക്കെട്ടിന്റെയും ആനയുടേയും പേരിൽ കേരളത്തിലെ സകല ക്ഷേത്രോത്സവങ്ങൾക്കെതിരെയും നടക്കുന്ന ആക്രമണങ്ങൾ. ഇവയെല്ലാം മേൽപറഞ്ഞ ഗൂഡാലോചനയിലെ ഏതാനും ചിലത് മാത്രമാണെന്ന് അറിയുമ്പോഴാണ് അതിന്റെ ആഴം മനസിലാവുക.

ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകളും ആചാരങ്ങളും അത് വെടിക്കെട്ടായാലും ആനയെഴുന്നള്ളിപ്പായാലും പരിധി കടന്ന് ധൂർത്തായി മാറുന്ന അനാരോഗ്യകരമായ പ്രവണതക്കെതിരെ കേരള ഹൈന്ദവ സമൂഹത്തിനുള്ളിൽ തന്നെയുള്ള വികാരത്തിന്റെ ബഹിര്സ്പുരണമായിരുന്നു പുറ്റിങ്ങൽ അപകടത്തിന് തൊട്ടു പുറകെ സംഘപരിവാറടക്കം വിവിധ ഹൈന്ദവ സംഘടനകൾ എടുത്ത നിലപാട്. എല്ലാ നിയന്ത്രണങ്ങളും കാറ്റിൽ പറത്തി നിയമത്തെ നോക്കുകുത്തിയാക്കി പുറ്റിങ്ങലിൽ നടന്നത് പോലുള്ള മത്സര വെടിക്കെട്ടുകൾക്ക് ആരും തന്നെ അനുകൂലമല്ല. പക്ഷെ അപകടത്തിന്റെ കരിയും പുകയും കെട്ടടങ്ങുന്നതിന് മുൻപ്, വൈകാരികതയുടെ പരകോടിയിൽ നിൽക്കുമ്പോൾ എടുക്കുന്ന ഒരു തീരുമാനവും യുക്തിസഹമാവില്ലെന്ന് അവർക്ക് മനസിലാകാൻ അതികം കാത്തിരിക്കേണ്ടി വന്നില്ല.  'കരിയും കരിമരുന്നും വേണ്ട' എന്ന പ്രചാരണത്തിലൂടെ കേരളത്തിലെ ക്ഷേത്രങ്ങൾക്കെതിരെ പ്രവർത്തിച്ചു കൊണ്ടിരുന്നവരുടെ കൈയ്യിലെ കളിപ്പാവകളായി തങ്ങൾ മാറുകയായിരുന്നു എന്ന് അവർ തിരിച്ചറിയുന്നത്തൃശൂർ പൂരത്തിനെതിരെയുള്ള ആക്രമണം ശക്തമാവുന്നത് കണ്ടപ്പോഴാണ്.

കേരളത്തിന്റെ യശസ് അന്താരാഷ്ട്ര തലത്തിൽ എത്തിച്ച, യുനെസ്കോ അംഗീകരിച്ച, മലയാളികളുടെ ഓരോരുത്തരുടെയും അഭിമാനമായ തൃശൂർ പൂരത്തിന് വേണ്ടി ജാതി-മത ഭേതമന്യേ പൊതുജനം അണിനിരക്കുന്ന അത്ഭുതകരമായ കാഴ്ചയാണ് പിന്നീട് കണ്ടത്. ഭരണകൂടവും കോടതിയും ജനങ്ങൾക്ക്വേണ്ടിയുള്ളതാണെന്നും തിരിച്ചല്ലെന്നും ഒരിക്കൽ കൂടി വ്യക്തമാക്കപ്പെടുന്ന രീതിയിൽ പൂരത്തിന്റെ സുഖമമായ നടത്തിപ്പിന് വേണ്ടി കാര്യങ്ങൾ മാറിമറിഞ്ഞു. പൊതുവിൽ തൃശൂരിലെ പൂരപ്രേമികളുടെയും പ്രത്യേകിച്ച് കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്റെയും അഭിമാനകരമായ വിജയമായി മാറി അത്.

തൃശ്ശൂർ പൂരത്തിനെതിരെ വലിയ രീതിയിൽ പ്രചരണം അഴിച്ചു വിട്ടവർക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം പൂരപ്പറമ്പിൽ ഫ്ലക്സുകളുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞുരാജ്യമൊട്ടുക്ക് നടക്കുന്ന ഇത്തരം കാമ്പയ്നുളുടെ കേരളത്തിലെ കോർഡിനേറ്റിംഗ് ഏജൻസി ആയി മാറിക്കൊണ്ടിരിക്കുന്ന ഏഷ്യാനെറ്റാണ് ഏറ്റവും അധികം എതിർപ്പ് നേരിടുന്നത്.
            
കോലാഹലങ്ങൾക്കിടയിൽ ചെറുതായെങ്കിലും പരിക്ക് പറ്റിയത് യാതൊരു ചർച്ചകളും കൂടാതെ തികച്ചും ഏകപക്ഷീയമായി നിരോധനം എന്ന ആവശ്യം തുടക്കത്തിൽ ഉന്നയിച്ച ഹൈന്ദവ സംഘടനകൾക്കാണ്. തൃശൂർ പൂരത്തിന്റെ കാര്യത്തിൽ ആയാലും ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന്റെ വിഷയത്തിൽ ആയാലും പ്രാദേശിക വിഷയങ്ങളിൽ പലപ്പോഴും  ദേശിയ നിലപാടുകൾ  അപ്പാടെ പ്രായോഗികമാവില്ല എന്ന തിരച്ചറിവാണ് ഇത്തരം സംഘടനകൾക്കില്ലാതെ പോയത്. നിരോധനം അല്ല മറിച്ച് പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ആണ് വേണ്ടതെന്നു നിലപാട് തിരുത്തുമ്പോഴേക്കും സമയം വൈകിപ്പോയിരുന്നു. ഇംഗ്ലീഷിൽ പറഞ്ഞാൽ damage has been already done എന്ന അവസ്ഥ. ഹിന്ദുവിന്റെ സ്വയം പ്രഖ്യാപിത രക്ഷകരായ ഇത്തരം സംഘടനകളുടെ സഹായമില്ലാതെ തന്നെ വലിയൊരു വിജയം അപ്പോഴേക്കും ഇവിടുത്തെ ഹൈന്ദവ സമൂഹം കൈവരിച്ചു കഴിഞ്ഞിരുന്നു.

മതപരമായ വിശ്വാസത്തിന്റെ കാര്യത്തിലായാലും വിശ്വാസികളുടെ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലായാലും, എത്ര കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും ഒരു ജനാതിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു മതേതര ഭരണസംവിധാനമാണ്,  ജാനാതിപത്യം ഇല്ലാത്ത, തിരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കേണ്ടാത്ത, എകാതിപത്യ പ്രവണത കാണിക്കുന്ന മതാതിഷ്ടിത സംഘടനകളേക്കാൾ എന്ത് കൊണ്ടും അഭികാമ്യം എന്ന് സംഭവ വികാസങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു.  ഇതര പരിവാർ സംഘടനകളിൽ നിന്ന് വ്യത്യസ്തമായി നിരോധനത്തിനെതിരെ ബിജെപി നിലപാട് എടുത്തത് സൂചിപ്പിക്കുന്നതും മറ്റൊന്നല്ല.   
  
          
ജനാധിപത്യ സർക്കാരിനെ നേർവഴിക്കു നയിക്കതക്കവിധം സമ്മർദ്ധ ശക്തിയായി നിൽക്കുക എന്നതായിരിക്കണം ഇത്തരം സംഘടനകളുടെ ചുമതല. അതിർത്തി ലംഘിക്കുന്നത് അവർ പ്രതിനിധീകരിക്കുന്ന സമുദായത്തിന് പോലും ഹിതകരമായിരിക്കില്ല എന്നതിന്റെ പ്രകടമായ ഒരു ഉദാഹരണമായിരുന്നു തൃശൂർ പൂരത്തിന്റെ കാര്യത്തിൽ തുടക്കത്തിൽ പല ഹൈന്ദവ സംഘടനകളും ജനഹിതത്തിനെതിരെ നിലപാടെടുത്തത്
          
വാൽകഷ്ണം: ക്ഷേത്രഭരണം മതേതര സർക്കാരിന്റെ കീഴിൽ വേണമോ ഹൈന്ദവ സംഘടനകൾക്ക് കീഴിൽ വേണമോ എന്ന ചർച്ചയിലും ഇക്കാര്യങ്ങൾ മനസിൽ ഉണ്ടായിരിക്കെണ്ടതല്ലേ എന്ന് ഓരോ വിശ്വാസിയും സ്വയം ചിന്തിക്കുന്നത് നല്ലതായിരിക്കും. ഭരിക്കുന്നവർ തെറ്റായ ഒരു തീരുമാനം എടുക്കുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ അത് തിരുത്തിക്കാൻ ഭക്തജനങ്ങൾക്ക് കൂടുതൽ അധികാരം ഉണ്ടാവുക ആരുടെ ഭരണത്തിൽ ആയിരിക്കും എന്നതായിരിക്കണം ചോദ്യം.

1 comment:

  1. ഭാരതത്തിലെ സാധാരണ ഹിന്ദു ജനവിഭാഗങ്ങ ളുമായുളള സംഘപരിവാർ പ്രസ്ഥാനത്തിന്റെ 'Emotional disconnect' ഒരിക്കൽ കൂടി വെളിപ്പെട്ട ഒരു സംഭവം.

    ReplyDelete